വാഴവരയിൽ ഫാമിലെ നീന്തൽകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: മരണകാരണം പൊള്ളലേറ്റതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
വാഴവരയിൽ ഫാമിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വീട്ടമ്മ മരിച്ചത് തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് മോർപാളയിൽ ജോയ്സ് എബ്രഹാമിനെ ഫാമിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് മാസം മുൻപാണ് ജോയ്‌സും ഭർത്താവ് എം ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.വെള്ളിയാഴ്ച ഉച്ചയോടെ ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാവിലെ ജോയ്‌സിനെ സമീപവാസികൾ കണ്ടിരുന്നു. കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.