അഞ്ചുരുളി മുനമ്പിലേയ്ക്കുള്ള പ്രവേശനം തടഞ്ഞ വനം വകുപ്പ് നടപടിയിൽ പ്രതിഷേധമറിയിച്ച് യു ഡി എഫ്
ഈ മാസം 23 നാണ് കാഞ്ചിയാർ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിലേയ്ക്കും, വിനോദ സഞ്ചാരികൾ എത്തുന്ന അഞ്ചുരുളി മുനമ്പിലേയ്ക്കുമുള്ള പ്രവേശനം വനം വകുപ്പ് തടഞ്ഞത്.സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്ന വാദം നിരത്തിയാണ് വനപാലകരുടെ നടപടി. ഇതിന് പിന്നാലെ വലിയ പ്രതിഷേധത്തിനും വഴിയൊരുങ്ങി. ടൂറിസത്തിന് തടസ്സമാകുന്ന ഇത്തരം നിലപാടിൽ നിന്നും വനം വകുപ്പ് പിന്നോട്ട് പോകണമെന്നാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ആവശ്യപ്പെടുന്നത്.
ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായ ഈ വനമേഖല കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് അയ്യപ്പൻകോവിൽ ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചത്.വാഹന പ്രവേശനം മാത്രമാണ് നിരോധിക്കുന്നത് എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം.എന്നാൽ വേലി നിർമ്മാണം പൂർത്തിയാക്കി ആളുകൾക്ക് കയറാൻ കഴിയാത്ത തരത്തിൽ ഗേറ്റ് പൂട്ടിയതോടെയാണ് ഇതിനെതിരെ പ്രതിഷേധം ശക്തമായത്.ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ സാധ്യതയുള്ള മുനമ്പിലെ പ്രാവേശനം തടഞ്ഞതിൽ ഗൂഡാലോചനയുണ്ടെന്നാണ് പൊതുപ്രവർത്തകരുടെ ആരോപണം.