സപ്ലൈകോയെ സംരക്ഷിക്കാൻ ധനകാര്യ വകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കണം : കെ സലിംകുമാർ

സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയെ സംരക്ഷിക്കാൻ ധനകാര്യ വകുപ്പ് ആവശ്യമായ ഫണ്ട് അനുവദിച്ചു തരണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ സലിംകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്
മൂലം സപ്ലൈകോയിൽ വിറ്റു വരവിൽ ഗണ്യമായ കുറവ് സംഭവിച്ചു.ഇതേ തുടർന്ന് സ്ഥാപനത്തിലെ ദിവസവേതന - പാക്കിംഗ് ജീവനക്കാർക്ക് ശമ്പളം പോലും പൂർണമായി ലഭിക്കുന്നില്ലെന്ന് സലിംകുമാർ ചൂണ്ടിക്കാട്ടി. ഒരു സ്ഥാപനത്തിൽ പോലുമില്ലാത്ത ടാർജറ്റ് നിശ്ചയിച്ച് ശമ്പളം നൽകുന്ന സപ്ലൈകോയുടെ പരിഷ്കാരം തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള കൂലി പോലും ലഭിക്കാതെ പോകുന്നതിന് ഇടയാക്കുകയാണെന്നും സലിംകുമാർ പറഞ്ഞു.
സപ്ലൈകോയെ സംരക്ഷിക്കുക, ധനവകുപ്പ് ആവശ്യമായ ഫണ്ട് അനുവദിക്കുക, സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ദിവസ വേതന ക്കാർക്ക് ടാർജറ്റ് സമ്പ്രദായം ഒഴിവാക്കി ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ ജീവനക്കാരുടെ സമരത്തിൻ്റെ ഭാഗമായി നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിംകുമാർ. പ്രസിഡൻറ് വി ആർ ശശി, ജയാ മധു,എം കെ പ്രിയൻ ,വി ആർ പ്രമോദ്, മുഹമ്മദ് അഫ്സൽ ,ഫാത്തിമ അസീസ്, പി എൻ കൃഷ്ണൻകുട്ടി, പി ആർ സജി, ചാർലി ജോസഫ്, റെജി ജോസഫ്, ബിന്ദു രാജപ്പൻ, ഫൗസിയ കെ പി, പി ബി ഉഷാകുമാരി, മെർലിൻ ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.