മൂന്നാർ ദേവികുളത്ത് പട്ടാപകല്‍ വീട് കയറി ആക്രമണം
ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍ പന്ത്രണ്ടരയോടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് അക്രമം നടന്ന വീട്. വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. ടെസിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു.പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
പ്രതി രക്ഷപെടാൻ സാധ്യതയുള്ള സമീപത്തെ തേയിലതോട്ടങ്ങളിലും എസ്റ്റേറ്റ് മേഖലകളിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രോൺ പറത്തി പ്രദേശത്ത് പോലീസ് പരിശോധന നടത്തി. മൂന്നാർ, ദേവികുളം പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.




