തമിഴ്നാട് തേനി ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു
തമിഴ്നാട് തേനി ഗൂഡല്ലൂരിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഗൂഡല്ലൂർ കെ ജി പട്ടി സ്വദേശി ഈശ്വരൻ ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമായ വണ്ണാത്തിപാറയിൽ വച്ചാണ് സംഭവം. ഗുഡല്ലൂർ ഫോറസ്റ്റ് സംഘം വനതിനുള്ളിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ട സംഘത്തെ കാണുകയുമായിരുന്നു. ഇവരോട് കാട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെതിനെ തുടർന്ന് തർക്കം ഉണ്ടാവുകയും ഈശ്വരൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കാൻ ശ്രമിയ്ക്കുകയുമായിരുന്നു.
പ്രാണ രക്ഷാർത്ഥമാണ് വെടി ഉതിർത്തതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഈശ്വരന്റെ നെഞ്ചിൽ ആണ് വെടിയേറ്റത്. ഉടൻ തന്നെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേയ്ക് മാറ്റി. എന്നാൽ പോസ്റ്റ് മാർട്ടം കമ്പത്ത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ, കമ്പം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചു.
ഈശ്വരനും സംഘവും വേട്ടക്ക് പോയതല്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു.