പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച; 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു
പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവർച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവർ കുളിക്കാനായി കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ മോഷ്‌ടാവ് വീടിനുള്ളിൽ കടന്നു. തുടർന്ന് അലമാരകൾ തുറന്ന് തിരച്ചിൽ നടത്തി. കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്.
സിനി പുറത്തിറങ്ങിയപ്പോൾ വീടിനുള്ളിൽ അപരിചിതനെ കണ്ട് ബഹളം വെക്കുകയായിരുന്നു. ഇതോടെ മോഷ്‌ടാവ് ഓടി രക്ഷപെട്ടു. ചുവന്ന വസ്ത്രം ധരിച്ച് മുഖം പൂർണ്ണമായും മൂടിയ നിലയിലായിരുന്നു മോഷ്‌ടാവെന്ന് സിനി പോലീസിന് മൊഴി നൽകി. വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.





