കേരള കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റി 16ന് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റി 16ന് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തും. കഞ്ഞിക്കുഴി വില്ലേജില്‍ റവന്യു ഭൂമി കയ്യേറുന്ന വനം വകുപ്പിന്‍റെ നടപടി അവസാനിപ്പിക്കുക, കാട്ടാന ആക്രമണം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുക, കൃഷിക്കാര്‍ക്കെതിരെ വനം വകുപ്പ് എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുൻ മന്ത്രി എം.എം മണി സമരം ഉദ്ഘാടനം ചെയ്യും.
1902ല്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്‍റെ വിജ്ഞാപന പ്രകാരം കഞ്ഞിക്കുഴി വില്ലേജും ഇടുക്കി വില്ലേജിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും നഗരംപാറ റിസര്‍വ്വ് വനത്തിനുള്ളിലാണ് എന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാൽ ഇവിടെ റവന്യു ഭൂമിയും വന ഭൂമിയും കൃത്യമായ അതിരുകളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞാണ് കിടക്കുന്നത്. വനാതിര്‍ത്തി ജണ്ടയിട്ട് വനം വകുപ്പ് തിരിച്ചിട്ടുണ്ട്. 6 പതിറ്റാണ്ടിലധികമായി കുടിയേറി പാര്‍ത്തവരും സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ കുടിയിരുത്തിയവരുമാണ് വനാതിര്‍ത്തിക്ക് പുറത്ത് കൃഷി ചെയ്ത് ജീവിക്കുന്നത്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാലങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിലെ കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണെന്ന് കർഷക സംഘം ഭാരവാഹികൾ പറഞ്ഞു.
പാല്‍ക്കുളംമേട് മുതല്‍ മക്കുവള്ളി വരെയുള്ള ജനവാസ കേന്ദ്രങ്ങളില്‍ പലയിടത്തും കൈവശ ഭൂമിക്കുള്ളിലുള്ള പാറ ജണ്ടയിട്ട് വനം വകുപ്പ് കൈവശപ്പെടുത്തി. ഇത് തികച്ചും നിയമ വിരുദ്ധമാണ്. വീട് വയ്ക്കുന്നതിന് തറ വലിച്ചതിന്‍റെ പേരിലാണ് അജീഷ് എന്ന യുവാവിന്‍റെ ജെസിബി വനം വകുപ്പ് കണ്ടുകെട്ടിയത്. ഈ പ്രദേശത്ത് എവിടെ മരം മുറിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണെന്നും കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ പി.ബി സബീഷ്, ഇ.എന്‍ ചന്ദ്രന്‍, എം.വി ബേബി, ജോഷി മാത്യു എന്നിവർ പറഞ്ഞു.





