കട്ടപ്പന നഗരത്തിലെ അനധികൃത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ നഗരസഭ കൗണ്‍സിലര്‍ ബേബി കുര്യനെ നഗരസഭ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അസഭ്യം വിളിച്ചതായി പരാതി: സംഭവത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചു
കട്ടപ്പനയിൽ നടക്കുന്ന അനധികൃത നിർമ്മാണത്തിനെതിരെ പരാതി നൽകിയ നഗരസഭ കൗൺസിലർ ബേബി കുര്യനെ നഗരസഭയിലെ അസിസ്റ്റൻ്റ് എഞ്ചിനിയർ അഭസ്യം പറഞ്ഞുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ബേബി കുര്യൻ്റെ വാർഡിൽ അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിനെതിരെയാണ് ബേബി കുര്യൻ പരാതി നൽകിയത് .ബേബി കുര്യൻ്റെ പിതാവിനെ ചേർത്ത് എഞ്ചിനിയർ അസഭ്യം പറയുകയായിരുന്നു.നഗരസഭ എ. ഇ തൻ്റെ പദവിക്ക് ചേരാത്ത വിധമാണ് പ്രവർത്തിച്ചത്. ജനപ്രതിനിധിയുടെ അധികാരം എന്തെന്ന് മനസിലാക്കാതെയാണ് മുഹമ്മദ് അഫ്സൽ എന്ന ഉദ്യോഗസ്ഥൻ പെരുമാറിയതെന്ന് സിപിഎം നേതാവും കൗൺസിലറുമായ വി.ആർ. സജി പറഞ്ഞു.
ബിൽഡിംഗുകൾ നിർമ്മിക്കാൻ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന ഉദ്യോഗസ്ഥനാണന്നറിഞ്ഞിട്ടും പരാതിയുമായി ചെന്നപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് ബേബി കുര്യനും പറഞ്ഞു.
സംഭവത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചു. അടിയന്തര കൗണ്‍സില്‍ യോഗം ചേരണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍, സൂപ്രണ്ട് എന്നിവര്‍ക്ക് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.നഗരസഭ സെക്രട്ടറി ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്.





