കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.
വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി.നാല് വാർഡുകളിൽ നിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിൽ ആയിരുന്നു. ഏകദേശം 14 വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ പിന്നീട് വന്ന ഭരണസമിതികളൊന്നും സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളോ നവീകരണ പ്രവർത്തനങ്ങളോ നടത്തിയിരുന്നില്ല.
മലയാള സിനിമയായ ഓശാനയുടെ ചിത്രീകരണത്തിന് വരെ വേദിയായിരുന്ന സ്റ്റേഡിയമാണ് ഭൂമിയാംകുളം സ്റ്റേഡിയം. ഫുട്ബോൾ, ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് പന്ത് കാടിനുള്ളിലേക്ക് തെറിച്ചുപോകുമ്പോൾ അത് എടുക്കാൻ പോകേണ്ടി വരുന്നതും, ഇഴജന്തുക്കളുടെ സാന്നിധ്യം മൂലം സുരക്ഷാഭീഷണി നേരിടേണ്ടിവരുന്നതും പതിവായിരുന്നു.
സ്റ്റേഡിയത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് നേരിട്ട് എത്തി ശുചീകരണ നടപടികൾക്ക് തുടക്കമിട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിനൊപ്പം വാർഡ് മെമ്പർ സാലി ബാബു, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം, പൊതുപ്രവർത്തകരായ ബിജു ഉറുബിൽ, ബോസ് കാഞ്ഞിരത്തിങ്കൽ എന്നിവരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ന്യൂസ് ബ്യൂറോ
ഇടുക്കി.





