പീരുമേട് ആശുപത്രി ആക്രമണം: പ്രതികള്‍ റിമാന്‍ഡില്‍. കേസെടുത്തത് വ്യാജമൊഴി ചമച്ചാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ
പ്രതികളെ അറസ്‌റ്റ് ചെയ്‌തത് പോലീസ് ചമച്ച വ്യാജമൊഴിയുടെ അടിസ്‌ഥാനത്തിലാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ രംഗത്തെത്തി. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തതെന്നു കാണിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാര്‍ ഇടുക്കി എസ്.പിക്കും ഡി.ജി.പിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.
കേസിനാസ്‌പദമായ സംഭവം നടന്നത് കഴിഞ്ഞ ജൂണ്‍ 28-നാണ്. പീരുമേട് ഗവ. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്കു സമീപം സെക്യൂരിറ്റി ഡ്യൂട്ടിയിലായിരുന്ന ജയകുമാര്‍, രോഗിയുടെ കൂടെയെത്തിയ ചിലര്‍ തമ്മില്‍ അടിപിടിയും ബഹളവും നടത്തുന്നതു കണ്ട് സ്‌ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് കാഷ്വാലിറ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പീരുമേട് മേലഴുത എസേ്‌റ്ററ്റ് സ്വദേശി വിമല്‍ വൈ (27), മത്തായിക്കൊക്ക പുതുവല്‍ സ്വദേശി ജോണ്‍സണ്‍ (39) എന്നിവരെ പീരുമേട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജൂലൈ 3-ന് അറസ്‌റ്റ് ചെയ്‌ത പ്രതികളെ നിലവില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കേസില്‍ അപ്രതീക്ഷിത വഴിത്തിരിവുണ്ടായിരിക്കുന്നത്.മലയാള ഭാഷ വേണ്ടത്ര അറിയാത്ത തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തതെന്ന് ജയകുമാര്‍ പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളല്ല പോലീസ് രേഖപ്പെടുത്തിയത്. മൊഴി വായിച്ചു കേള്‍പ്പിക്കാന്‍ പോലും തയ്യാറാകാതെ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നും ജയകുമാര്‍ ആരോപിക്കുന്നു.
പീരുമേട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഈ വീഴ്‌ചയ്‌ക്കെതിരെയും നിയമവിരുദ്ധ നടപടിക്കെതിരെയും ശക്‌തമായ നടപടി സ്വീകരിക്കണമെന്നാണ് ജയകുമാറിന്റെ പരാതിയിലെ ആവശ്യം.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌ത സാഹചര്യത്തില്‍, മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ തന്നെ പോലീസിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയത് വരും ദിവസങ്ങളില്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകും.



