ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകർന്നു
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ 'ചക്കക്കൊമ്പൻ' സിങ്കുകണ്ടം സ്വദേശിയുടെ വീട് ഭാഗികമായി തകർത്തു. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.വീടിന്റെ മുൻഭാഗവും മുൻവാതിലും ആന പൂർണ്ണമായും തകർത്തു. ആക്രമണ സമയത്ത് വീട്ടിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് ചക്കക്കൊമ്പന്റെ സാന്നിധ്യം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുകയാണ്.
തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ ചിന്നക്കനാൽ, സിങ്കുകണ്ടം മേഖലകളിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. കാട്ടാനകളെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ വനംവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വന്യജീവി - മനുഷ്യ സംഘർഷം പതിവാകുന്ന ഇടുക്കിയുടെ മലയോര മേഖലകളിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.



