ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീടുകൾ നഷ്ടമായ ഇടുക്കി അടിമാലി ലക്ഷംവീട് നിവാസികൾ നടത്തുന്ന സമരം 10 ദിവസം പിന്നിടുന്നു.
ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീടുകൾ നഷ്ടമായ ഇടുക്കി അടിമാലി ലക്ഷംവീട് നിവാസികൾ നടത്തുന്ന സമരം 10 ദിവസം പിന്നിടുന്നു. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു . തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാതെ സമരമുഖത്ത് നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് സമരക്കാർ.
അടിമാലി ലക്ഷം വീട് ഭാഗത്ത് മണ്ണിടിഞ്ഞ് വീട് നഷ്ടപ്പെട്ടവർ നടത്തുന്ന രാപ്പകൽ സമരം 10 ദിവസം പിന്നിടുന്നു. ഇതുവരെ തങ്ങൾക്ക് അനുകൂലമായ യാതൊരു നടപടിയും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നാണ് സമരക്കാരുടെ പരാതി. കഴിഞ്ഞ ദിവസം മുതൽ പെയ്ത മഴയിൽ പ്രദേശത്ത് ചെറിയ രീതിയിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് ചെറിയ വിള്ളലും കാണപ്പെട്ടത് ആശങ്കയ്ക്ക് സൃഷ്ടിക്കുന്നു.
തങ്ങളുടെ പുനരധിവാസത്തിൽ ഉചിതമായ നടപടി ഉണ്ടാക്കാതെ സമരമുഖത്ത് നിന്നും പിന്മാറില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. വീട് പൂർണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങൾക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകി. മുടങ്ങിക്കിടക്കുന്ന നാലുമാസത്തെ വാടക കുടിശിക ഉടൻതന്നെ തീർക്കുമെന്ന് ദേവികുളം സമ്പ് കളക്ടർ വി എം ആര്യ അറിയിച്ചു. പ്രദേശത്തെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

