ലൈഫ് ഭവന പദ്ധതിയുടെ 50 ലക്ഷം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ (ഗ്രാമസേവിക) പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ.റാണി ലക്ഷ്മിയെയാണു (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്.കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്നു പിടികൂടിയത്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനും അനുവദിച്ച തുക തട്ടിയെടുത്തെന്നാണു കേസ്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റുകയായിരുന്നു. സീതത്തോട്ടിൽ 51.23 ലക്ഷം രൂപയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയും തട്ടിപ്പു നടത്തിയതായാണു കേസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയെത്തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്.
തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതോടെ പണം തിരികെ നൽകി തടിയൂരാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. മുൻപു ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കോന്നി പൊലീസിൽ കേസുണ്ട്.

