ഓപ്പറേഷൻ തൂഫാൻ; കട്ടപ്പനയിൽ പോലീസിൻ്റെ വ്യാപക പരിശോധന.
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കട്ടപ്പന നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ദിവസം കട്ടപ്പന മാർക്കറ്റ് ഭാഗത്തും പുതിയ ബസ്റ്റാൻ്റ്, പഴയ ബസ്റ്റാൻ്റ് ഭാഗങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ഇടുക്കി എം.എൽ.എ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കട്ടപ്പന നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു എന്ന വിഷയം ഉയർന്നു വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നത്.
രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. എന്നാൽ ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച ദിവസങ്ങളിൽ വിവിധ മേഖലകളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കട്ടപ്പന നഗരത്തിൽ വ്യാപകമായി എത്തുന്നുണ്ട്. ഇവർക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന പരാതി മുൻപും ഉയർന്നിട്ടുണ്ട്. ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു ശേഷം തൊഴിലാളികൾ തമ്മിൽ വാക്കുതർക്കം, സംഘർഷം എന്നിവ ഉണ്ടാകാറുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് പരിശോധന നടത്തിയത്. കട്ടപ്പന നഗരത്തിൽ ലഹരി വസ്തുക്കളുടെ വ്യാപനം ഉണ്ടെങ്കിൽ പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.
ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ദൗത്യം ലക്ഷ്യമിടുന്നു.



