കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്
തൊടുപുഴ: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.
ഇത് സംബന്ധിച്ച് ജില്ലയിലെ കർഷക കൂട്ടായ്മകൾക്കുള്ള ബോധവൽക്കരണ പരിപാടികൾ തൊടുപുഴയിലും കട്ടപ്പനയിലും സംഘടിപ്പിച്ചു. മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.
തൊടുപുഴ ഹോട്ടൽ പേൾ റോയലിൽ നടത്തിയ സെമിനാർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് അശ്വതി വിജയൻ ഉദ്‌ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഡീന എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കേര റീജിയണൽ പ്രൊജക്റ്റ് മാനേജർ ഡോ. എം.നിതീഷ് ബാബു പദ്ധതി വിശദീകരച്ചു. പ്രൊഡക്ടിവ് അലയൻസിനെക്കുറിച്ച് ഡെപ്യൂട്ടി റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ സിന്ധു കെ മാത്യു ക്ലാസെടുത്തു. പി.എ. പോർട്ടൽ റജിസ്ട്രേഷൻ ജിഷ്ണു സുരേഷ് പരിചയപ്പെടുത്തി. കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ഏലിയാസ് (മച്ചിപ്ലാവ്), ലിയോൺലാൽ (തൊടുപുഴ) എന്നിവർ സംസാരിച്ചു.
കട്ടപ്പന ലയൺസ് ക്ലബ്ബ് ഹാളിൽ നടത്തിയ സെമിനാർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ രശ്മി വിജയൻ മുഖ്യ പ്രഭാഷണം നടത്തി. കേര റീജിയണൽ പ്രൊജക്റ്റ് മാനേജർ ഡോ.എം. നിതീഷ് ബാബു പദ്ധതിയെ വിശദീകരിച്ചു. പ്രൊഡക്ടിവ് അലയൻസിനെക്കുറിച്ച് ഡെപ്യൂട്ടി റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ സിന്ധു കെ മാത്യു ക്ലാസ്സെടുത്തു. പി.എ. രജിസ്‌ട്രേഷൻ പോർട്ടൽ ജിഷ്ണു സുരേഷ് പരിചയപ്പെടുത്തി. കർഷക കമ്പനികളെ പ്രതിനിധീകരിച്ച് സിസ്റ്റർ ചൈതന്യ (കൊന്നത്തടി), ജിബിൻ കെ ജോർജ് (മേരികുളം) എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

