സ്വർണവിലയിൽ കുതിപ്പ് ; പവന് 1.15 ലക്ഷം രൂപ കടന്നു
ആഗോള വിപണിയില്‍ വില ഉയർന്നതോടെ കേരളത്തില്‍ സ്വർണ വിലയില്‍ വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവൻ സ്വർമവില വീണ്ടും 1.15 ലക്ഷം രൂപ കടന്നതോടെ വിവാഹ-നിക്ഷേപ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും തിരിച്ചടിയായി. അതേസമയം, വില ഉയർന്നിട്ടും വിപണിയില്‍ വാങ്ങല്‍ താല്‍പ്പര്യത്തിന് വലിയ കുറവില്ലെന്നാണ് ജ്വല്ലറി മേഖലയിലെ വിലയിരുത്തല്‍.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,450 രൂപയാണ് വില. ഇന്നലെ ഇത് 14,305 രൂപയായിരുന്നു. ഒരു ദിവസത്തിനിടെ ഗ്രാമിന് 145 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 1,15,600 രൂപയായി ഉയർന്നു. ഇന്നലെ 1,14,440 രൂപയായിരുന്നിടത്തുനിന്നാണ് ഈ വർധന. ഒരു പവന് മാത്രം 1,160 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വർണ്ണത്തിനും ഇന്ന് വില കൂടി. ഗ്രാമിന് 11,940 രൂപയാണ് ഇന്നത്തെ നിരക്ക്. സ്വർണ വിലയിലെ ചാഞ്ചാട്ടം സാധാരണ ഉപഭോക്താക്കളെയും വിവാഹ വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്കയില്‍ പലരും ഇപ്പോള്‍ തന്നെ സ്വർണം വാങ്ങാൻ ശ്രമിക്കുന്നുണ്ടെന്നാണ് ജ്വല്ലറികള്‍ പറയുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണം ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഇന്നലെ ഔണ്‍സിന് 4,300 ഡോളറിലുണ്ടായിരുന്ന സ്വർണവില 4,520 ഡോളർ വരെ കുതിച്ചുയർന്നു. പിന്നീട് ഇന്നത്തെ വ്യാപാരം 4,505 ഡോളറിലാണ് അവസാനിച്ചത്. അടുത്തിടെ ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് സ്വർണ്ണത്തിന് വലിയ പിന്തുണയായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കുറയുമെന്ന പ്രതീക്ഷയാണ് എണ്ണവില താഴാൻ പ്രധാന കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകള്‍ അനുകൂലമായി മുന്നേറുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ, ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് തുറക്കും എന്ന ആത്മവിശ്വാസം വിപണികള്‍ക്കുണ്ടായി.
ഇപ്പോള്‍ സമാധാന പ്രതീക്ഷകള്‍ ശക്തമായതോടെ ബ്രെന്റ് ക്രൂഡിന്റെയും ഡബ്ല്യു.ടി.ഐയുടെയും വിലയില്‍ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണവില കുറയുന്നത് ആഗോള പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ പലിശനിരക്കുകളില്‍ ഇളവ് വരാനിടയുണ്ടെന്നും നിക്ഷേപകർ കരുതുന്നു.
ഇതിന്റെ മറ്റൊരു വലിയ പ്രതിഫലനം യുഎസ് ഡോളറിലാണ്. ഡോളർ ദുർബലമാകുകയും ബോണ്ട് വരുമാനം കുറയുകയും ചെയ്തതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയാണ്. വരുമാനം നല്‍കാത്ത ആസ്തിയായ സ്വർണം സാധാരണ സാഹചര്യങ്ങളില്‍ പലിശ ഉയരുമ്പോള്‍ പിന്നോട്ടുപോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോണ്ട് വരുമാനം താഴ്ന്നതോടെ സ്വർണം കൂടുതല്‍ ആകർഷകമായ നിക്ഷേപമായി മാറിയിരിക്കുകയാണ്.
സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ "സുരക്ഷിത നിക്ഷേപം" എന്ന സ്വർണ്ണത്തിന്റെ പ്രതിച്ഛായ വീണ്ടും ശക്തിപ്പെടുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു. യുദ്ധഭീതിയിലുണ്ടായിരുന്ന "ഓയില്‍ റിസ്ക്" ഇപ്പോള്‍ "സമാധാന പ്രതീക്ഷ"യിലേക്ക് മാറിയതോടെ സ്വർണ്ണത്തിന് സ്വതന്ത്രമായി മുന്നേറാൻ അവസരം ലഭിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍.
ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ അടുത്ത ദിവസങ്ങളിലും കേരളത്തിലെ സ്വർണ്ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുണ്ടെന്നാണ് ജ്വല്ലറി മേഖലയിലെ വിലയിരുത്തല്‍. പ്രത്യേകിച്ച് വിവാഹ സീസണ്‍ അടുത്തുവരുന്നതിനാല്‍ ആവശ്യകത വർധിച്ചാല്‍ വില ഇനിയും ഉയരാനിടയുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.





