വനിതാ സംവരണ ബിൽ അവതരിപ്പിച്ചു: നാളെ വോട്ടെടുപ്പ്, 12 മണിക്കൂർ ചർച്ച
പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ സഭയുടെ മേശപ്പുറത്തുവച്ചത്. വനിതാ സംവരണ ഭേദഗതി ബിൽ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറായി നീട്ടാമെന്നു ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ നടത്തിയ വോട്ടെടുപ്പിൽ 251 പേർ ബിൽ അവതരണത്തെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു. അതേസമയം, ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്രം മുന്നോട്ടുവച്ച മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളെ എതിർക്കുന്നുവെന്ന് കെ.സി.വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ.
ബില്ലിനു പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിനു മുഴുവൻ അറിയാം. 2023ൽ, ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്രം നടത്തുന്നതു ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്‌ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി പറഞ്ഞു.ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്‌ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി പറഞ്ഞു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ബിൽ ആശങ്കപ്പെടുത്തുന്നുവെന്ന് കെ. രാധാകൃഷ്ണനും പറഞ്ഞു.





