കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന 2025-ലെ ബോധി പുരസ്കാരത്തിന് എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ അർഹനായി.
കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന 2025-ലെ ബോധി പുരസ്കാരത്തിന് എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ അർഹനായി. മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. കെ ശ്രീകുമാർ എഴുതിയ 'എം ടി വാസുദേവൻ നായർ' എന്ന ജീവചരിത്രഗ്രന്ഥം വലിയ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. മലയാളിയുടെ വായനയെ അത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരൻ എം.ടിയെ പോലെ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും മലയാളം ഏറെ കൗതുകത്തോടെയും ശ്രദ്ധയോടെയുമാണ് വീക്ഷിച്ചിരുന്നത്.
ആത്മകഥ എഴുതുന്നില്ലെന്ന് എം ടി തീരുമാനമായിരുന്നു. ജീവചരിത്രം എഴുതുവാൻ അദ്ദേഹം ആരെയും പ്രോത്സാഹിപ്പിച്ചതുമില്ല. എന്നാൽ ഒരു നിയോഗം പോലെ ആ ദൗത്യം നിക്ഷിപ്തമായത് ഡോ. കെ ശ്രീകുമാറിലാണ്. ഒന്നര വർഷക്കാലത്തോളം ഇടവേളകളില്ലാതെ എംടിയോടൊപ്പമിരുന്ന് ഡോ ശ്രീകുമാർ ആ ജീവിതം കടലാസിലേക്ക് പകർത്തുകയായിരുന്നു. എം ടി എന്ന മഹാപ്രതിഭയുടെ ജീവിതം മാത്രമല്ല മലയാളത്തിന്റെ അനശ്വരകാലത്തെ അടയാളപ്പെടുത്തുന്ന ഒരു പുസ്തകമായി ആ ജീവചരിത്ര ഗ്രന്ഥം മാറിയിട്ടുണ്ട്. നിരവധി പതിപ്പുകളും പുരസ്കാരങ്ങളുമായി പുസ്തകം അതിന്റെ യാത്ര തുടരുകയാണ്.
മലയാള സംഗീതനാടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കാലടി ശ്രീശങ്ക രാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും മലയാളത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ. കെ. ശ്രീകുമാർ ഇപ്പോൾ തിരൂർ തുഞ്ചൻ സ്‌മാരക ട്രസ്റ്റിൻ്റെ കോ-ഓർഡിനേറ്ററും 'പൂർണ പബ്ലിക്കേഷൻസ്' കൺസൾട്ടന്റ് എഡിറ്ററുമാണ്. 230 ലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരമ്പര, പുനരാ ഖ്യാനം, കവിത എന്നീ മേഖലകളിലുള്ളവയാണ് രചനകൾ. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയുമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
പുരസ്കാരം നിർണയ സമിതി ഐക്യകണ്ഠേനയാണ് ഡോ.കെ ശ്രീകുമാറിന്റെ പേര് അംഗീകരിച്ചത്. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ മാസം അവസാനവാരത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പുരസ്കാര നിർണയ സമിതി ചെയർമാൻ കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജെയിംസ് പി ജോസഫ്, പുഷ്പമ്മ എസ്, മിനി മോഹനൻ, സിറിൾ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



