കാഞ്ഞാർ - ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡ് നവീകരണം: തടസ്സങ്ങൾ നീങ്ങി; 77.68 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
കാഞ്ഞാർ - ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡ് നവീകരണം: തടസ്സങ്ങൾ നീങ്ങി; 77.68 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
- ടെൻഡർ തുറന്നു, അടുത്ത ആഴ്ച കരാർ ഒപ്പിടുമെന്ന് മന്ത്രി റോഷി
ഇടുക്കി: മലയോര മേഖലയിലെ പ്രധാന പാതയായ കാഞ്ഞാർ - കൂവാപ്പള്ളി - ചക്കിപ്പാലം - ഇലവീഴാപൂഞ്ചിറ - മേലുകാവ് - കാഞ്ഞിരംകവല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 77.68 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പ്രവൃത്തിയുടെ ബാക്കിയുള്ള ജോലികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരനെ നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ കരാർ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ തുടക്കം മുതൽ നേരിട്ട നിയമപരമായ തടസ്സങ്ങളാണ് നിർമ്മാണം വൈകാൻ കാരണമായത്. 10 കോടി രൂപയുടെ ഭരണാനുമതിയോടെ ആരംഭിച്ച പദ്ധതിയിൽ, സുപ്രീം കോടതിയിലെ റിട്ട് ഹർജിയെത്തുടർന്ന് സ്റ്റേ നിലനിന്നിരുന്നു. തുടർന്ന് 2011-ലും 2013-ലും കോടതി ഉത്തരവുകളിലൂടെ നിർമ്മാണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും നിരക്ക് പുതുക്കി ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ വീണ്ടും കാലതാമസമുണ്ടാക്കി.നേരത്തെ കരാർ ഏറ്റെടുത്തിരുന്ന കമ്പനി കാലാവധി നീട്ടി വാങ്ങാനോ പ്രവൃത്തി പുനരാരംഭിക്കാനോ തയ്യാറാകാത്തതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കി. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള ജോലികൾക്കായി പുതിയ ഷെഡ്യൂൾ തയ്യാറാക്കി പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം വാങ്ങിയത്. ജില്ലാ അതിർത്തിയോട് ചേർന്നു ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന 550 മീറ്റർ ഭാഗത്തെ നിർമ്മാണമാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ റോഡ് പൂർത്തിയാകുന്നതോടെ ഇലവീഴാപൂഞ്ചിറ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാകുകയും പ്രദേശത്തെ ടൂറിസം, കാർഷിക മേഖലകളിൽ വലിയ മാറ്റം വരികയും ചെയ്യും. ടെണ്ടർ നൽകിയതോടെ കരാർ ഒപ്പിട്ട് നിർമ്മാണം ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. യാത്രാക്ലേശം പരിഹരിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് പണി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

