കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പടഹാരം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.കുട്ടനാടിന്റെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്ന ഈ പാലം ഏകദേശം 57 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2017-ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.കേരളത്തിലെ ആദ്യ ഇരുനിലപ്പാലം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയെയും ബന്ധിപ്പിക്കുന്ന പടഹാരം പാലം. മുകളില്‍ റോഡ്, താഴെ നടപ്പാത. അരക്കിലോമീറ്ററാണ് പാലത്തിന്റെ നീളം.45 മീറ്റർ നീളത്തില്‍ മൂന്ന് സ്‌പാനും 35 മീറ്റർ നീളത്തിലുള്ള ആറ് സ്‌പാനും 12 മീറ്ററുള്ള ഒമ്പത് സ്‌പാനുമുണ്ട് പാലത്തിന്. 65.5 കോടിയാണ് നിർമാണച്ചെലവ്.ആദ്യ ഇരുനിലപ്പാലമായ പടഹാരം പാലം കുട്ടനാടൻ സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാകും. നവീകരിച്ച എസി റോഡും പടഹാരം പാലവും യാഥാർഥ്യമാകുന്നതോടെ കുട്ടനാടിന്റെ വലിയ സ്വപ്നമാണ് സഫലമാകുന്നത്. നാലുചിറ, ഇല്ലിച്ചിറ മേഖലകളിലുള്ളവരുടെ യാത്രാക്ലേശത്തിനാണ് പാലം യാഥാർഥ്യമായതോടെ വിരാമമായത്.

