കോൺഗ്രസ്സിന്റെ നിഷേധ രാഷ്ട്രീയം നാടിന് ആപത്ത് : സി പി ഐ ( എം )
ചെറുതോണി : വികസന നിഷേധവും ബഹിഷ്കരണവും തുടരുന്ന കോൺഗ്രസ്സിന്റെ രീതി നാടിന് ആപത്ത് സൃഷ്ടിക്കുന്ന ഫാസിസ്റ്റ് സമീപനം ആണെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് വാർത്ത കുറിപ്പിൽ പറഞ്ഞു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഏത് വികസനത്തെയും എതിർക്കുക എന്ന നിലപാടിലേക്ക് ഇടുക്കിയിലെ കോൺഗ്രസ്സ് എത്തി ചേർന്നിരിക്കുന്നു . സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ഉത്തരവാദിത്തം എന്നിരിക്കെ ബഹിഷ്കരണം തുടരുന്നത് എന്ത് സന്ദേശമാണ് നാടിനും പുതിയ തലമുറയ്ക്കും നൽകുന്നത് . ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പട്ടയം എന്നത് ജീവശ്വാസം പോലെ സുപ്രധാനമായ ഒന്നാണ് . ഭൂമിക്കുമേലുള്ള അവകാശത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളോളം പഴക്കമുണ്ട് . പരിസ്ഥിതി സംഘടനകൾ ഹൈകോടതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളെ അതിജീവിച്ച് നിയമ പോരാട്ടത്തിലൂടെ അനുമതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം 3000 പേർക്ക് പട്ടയം നൽകി . എന്നാൽ ഈ ചടങ്ങിൽ നിന്ന് കോൺഗ്രസ്സ് ജനപ്രതിനിധികൾ വിട്ടു നിന്നു .ജനങ്ങൾക്ക് പട്ടയം കിട്ടരുതെന്നാണ് തങ്ങൾ ആഗ്രഹിച്ചത് എന്ന തോന്നലാണ് ഇതിലൂടെ ജനങ്ങൾക്ക് ഉണ്ടാകുന്നത് .
ഹൈറേഞ്ചിന്റെ സുവർണ്ണ നേട്ടമാണ് മലയോര ഹൈവേ 203.36 കോടി രൂപ ചെലവിൽ കണ്ണഞ്ചിപ്പിക്കുന്ന റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടന വേളയിലും കോൺഗ്രസും യു.ഡി.എഫും വിട്ടു നിന്നു . നാട്ടിൽ വികസനം വരുന്നത് ഉൾക്കൊള്ളാനുള്ള വിശാല മനസും ജനാധിപത്യ വീക്ഷണവും കോൺഗ്രസ്സിന് നഷ്ടപ്പെടുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജില്ലാ ആസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ എന്നത് ജനങ്ങളുടെ ചിരകാല സ്വപ്നമാണ് അത് പൂവണിയുന്നത് കാണുന്നതിനുള്ള മനക്കരുത്ത് കോൺഗ്രസ്സിന് ഇല്ലാത്തത് കൊണ്ടാണോ ബഹിഷ്കരിച്ചത് എന്നത് വ്യക്തമല്ല . നാട്ടിൽ ഒന്നും ഉണ്ടാകരുത് എന്ന നശീകരണ മനസ്ഥിതിയും ബി.ജെ.പി യെ വെല്ലുന്ന ഫാസിസ്റ്റ് പ്രവണതയുമാണ് കോൺഗ്രസ്സ് ഇതിലൂടെ തെളിയിക്കുന്നത് . ജനങ്ങളുടെ ഏറ്റവും അനിവാര്യമായ ആവശ്യമായ കുടിവെള്ളം നൽകുന്നതിനുള്ള വാട്ടർ അതോറിറ്റിയുടെ പൈനാവിലെ ഓഫീസ് ഉദ്ഘാടനവും കോൺഗ്രസ്സ് ബഹിഷ്കരിച്ചു . ഭ്രാന്തമായ അധികാര കൊതിയും പദവികളിൽ എത്താനുള്ള കിടമത്സരവുമല്ലാതെ ജനനന്മയെ കുറിച്ച് ചിന്തിക്കാൻ പോലും യു.ഡി.എഫിന് കഴിയുന്നില്ല എന്നതാണ് സത്യം .
വികസന പദ്ധതികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുന്നത് മാത്രമല്ല ത്രിതല പഞ്ചായത്ത് ഭരണ സ്വാധീനം ഉപയോഗിച്ച് സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് . സർക്കാർ പണം ഉപയോഗിച്ച് നിർമ്മിച്ച ചെറുതോണി ബസ് സ്റ്റാൻഡിലെ മുറികൾ കെ.എസ്.ആർ.ടി.സിക്ക് വിട്ടു നൽകാതെ പദ്ധതി തടയാനാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി ശ്രമിച്ചത് . യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരിച്ചപ്പോൾ ഒക്കെ ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട് . മെഡിക്കൽ കോളേജിന് 50 ഏക്കറും നഴ്സിംഗ് കോളേജിന് 3.5 ഏക്കറും നൽകിയത് എൽ.ഡി.എഫ് ഭരണസമിതിയാണ്.
കാമാക്ഷി പഞ്ചായത്തിൽ യുവജന മുന്നേറ്റതിന് കരുത്ത് പകരുന്ന സ്റ്റേഡിയം നിർമ്മിക്കുന്നതിന് 1.5 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു . എൽ.ഡി.എഫ് ഭരണ സമിതി സ്ഥലം ഏറ്റെടുത്ത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു . പുതിയ യു.ഡി.എഫ് ഭരണ സമിതിയാകട്ടെ സ്റ്റേഡിയം നിർമ്മിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. മനുഷ്യത്വം മരവിച്ച് വികസന വിരുദ്ധ മനോനില തെറ്റിയ കോൺഗ്രസ്സിന്റെ ഇത്തരം ജനവിരുദ്ധ നിലപാടുകൾ കൊണ്ടാണ് 15 വർഷമായി ജില്ലയിൽ കോൺഗ്രസ്സിന് എം എൽ എ മാർ ഇല്ലാതായത്.
സർക്കാർ പണം ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനങ്ങൾ സ്വകാര്യ സ്വത്ത് പോലെ കാണുകയും സർക്കാർ പദ്ധതികൾക്ക് അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ജില്ലയിൽ കോൺഗ്രസും യു ഡി എഫും സ്വീകരിക്കുന്ന ഇത്തരം നിഷേധ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രബുദ്ധരായ മലയോര ജനത ഫാസിസ്റ്റ് സമീപനത്തെ ഒരിക്കലും ഉൾകൊള്ളില്ല എന്നും സി പി ഐ (എം) ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

