നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം ; ഒമ്പത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ , രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍.ഡിവൈഎഫ്‌ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ ഒൻപത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. കോണ്‍ഗ്രസ് ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ചതില്‍ കേസ് എടുത്തതാണ് സിപിഎം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ലെ പൊലീസെന്നാണ് ഓഫീസേഴ്സ് അസോസിയേഷൻ ഈ വിഷയത്തില്‍ പ്രതികരിച്ചത്.നഗരൂർ ജംഗ്ഷന് സമീപമാണ് പൊലീസിന് നേരെ സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസില്‍ പ്രതികളായവർക്ക് നോട്ടീസ് നല്‍കി മടങ്ങിയ പൊലീസ് ജീപ്പിനെ ആള്‍ട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലില്‍ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറില്‍ നിന്നും ഇറങ്ങിയ സംഘം എസ്‌എച്ച്‌ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കി മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ പൊലീസ് പ്രവർത്തകരുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും എസ്‌എച്ച്‌ഒ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നില്‍ സമരവും നടത്തി. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

