സനൂപ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയത് മുട്ടുവേദനയ്ക്ക് ചികിത്സ തേടി; ഓപ്പറേഷൻ നടത്തി കണ്ണിന്റെ കൃഷ്ണമണികള്‍ നീക്കം ചെയ്തു; ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടതും വിനയായി
ചികിത്സാ പിഴവിനെ തുടർന്ന് യുവാവിന് ഇരുകണ്ണുകളും നഷ്ടമായെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. തൃശൂർ ജില്ലയിലെ തൃക്കൂർ സ്വദേശി സനൂപിനാണ് മുട്ടുവേദനയ്ക്ക് ചികിത്സ തേടിയതോടെ കണ്ണിന്റെ കാഴ്ച്ച നഷ്ടമായത്.കഴിഞ്ഞ ദിവസമാണ് സനൂപും മാതാവ് വത്സലയും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2023-ല്‍ കാല്‍മുട്ട് വേദനയ്ക്കുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സനൂപിന് പിന്നീട് കണ്ണിന് ശസ്ത്രക്രിയ ആവശ്യമായി വരികയും, അതിന്റെ ഭാഗമായി കൃഷ്ണമണികള്‍ നീക്കം ചെയ്യേണ്ടി വന്നതായുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് കുടുംബം പറയുന്നു.
ടൈല്‍സ് ജോലി ചെയ്താണ് സനൂപ് കുടുംബം പോറ്റിയിരുന്നത്. ജോലി തുടരാൻ മുട്ടുവേദന തടസ്സമായതോടെയാണ് ചികിത്സ തേടിയത്. ആശുപത്രിയിലെ തറയില്‍ കിടത്തിയാണ് ചികിത്സ ആരംഭിച്ചതെന്നും, കൈയില്‍ ക്യാനുല ഇട്ട സ്ഥലത്ത് വേദനയും വീക്കവും അനുഭവപ്പെട്ടിട്ടും നഴ്സുമാർ അത് ഗൗനിച്ചില്ലെന്നും വത്സല പറയുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ സനൂപിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമായ വിവരങ്ങള്‍ കുടുംബത്തോട് പങ്കുവെച്ചില്ലെന്നും, പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്നു മാത്രമാണ് അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. കൃഷ്ണമണികള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണെന്ന കാര്യം മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്നും വത്സല പറഞ്ഞു.
ഇതിനിടെ തുടർചികിത്സയ്ക്കായി തൃശൂർ ജനറല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടർക്ക് കൈക്കൂലി നല്‍കിയില്ലെങ്കില്‍ ചികിത്സ ലഭിക്കില്ലെന്ന സാഹചര്യം ഉണ്ടായതായും കുടുംബം ആരോപിച്ചു. ജനറല്‍ ആശുപത്രിയിലെ ഡോ. പ്രവീണിനെതിരെയാണ് വത്സല കൈക്കൂലി ആരോപണം ഉന്നയിച്ചത്. "സൗജന്യമായി മരുന്ന് ലഭിക്കാൻ ഡോക്ടറുടെ ഒപ്പ് ആവശ്യമായിരുന്നു. ഒപ്പിനായി മുറിയില്‍ കയറിയപ്പോള്‍ മറ്റൊരു സ്ത്രീ ഡോക്ടർക്ക് 200 രൂപ നല്‍കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ എന്റെ കൈയിലിരുന്ന ഫയലുകള്‍ ഡോക്ടർ വലിച്ചെറിഞ്ഞു," വത്സല പറഞ്ഞു.മൂന്ന് ദിവസം കഴിഞ്ഞിട്ടും മകനെ ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്നും, പിന്നീട് തൃശൂർ ടൗണിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ 1500 രൂപ നല്‍കിയ ശേഷമാണ് അടുത്ത ദിവസം ചികിത്സ ലഭിച്ചതെന്നും വത്സല ആരോപിച്ചു. "നാട്ടുകാർ ചായയ്ക്ക് നല്‍കിയ പത്ത്-അമ്പത് രൂപ കൂട്ടിച്ചേർത്താണ് പണം നല്‍കിയത്," അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് സനൂപും കുടുംബവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പരാതികള്‍ തുറന്നുപറഞ്ഞത്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു



