മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആദിവാസി യുവാവിനെ താഴെയിറക്കി
ഇടുക്കി കണ്ണംപടിയിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആദിവാസി യുവാവിനെ താഴെയിറക്കി. കാട്ടിറച്ചി കടത്തി എന്നാരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളകേസിൽ കുടുക്കിയ സരുൺ സജിയാണ് രാവിലെ മുതൽ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളിൽ കയറിയത്. കള്ള കേസ് എടുത്തതുമായി ബന്ധപ്പെട്ട് വൈൽഡ് ലൈഫ് വാർഡനേയും 13 വനം വകുപ്പ് ഉദ്യോഗസ്ഥരേയും കഴിഞ്ഞ മാസം സസ്പെൻ്റ് ചെയ്തിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. കേസിൽ തനിക്ക് നീതി ലഭിച്ചില്ല എന്നാരോപിച്ചാണ് സരുൺ സജി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കള്ളകേസെടുത്ത സംഭവത്തിലെ പോലീസ് കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല എന്നും സരുൺ ആരോപിച്ചു.
ജനപ്രതിനിധികളും പൊലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയെ തുടർന്നാണ് സരുൺ സജി മരത്തിൽ നിന്ന് ഇറങ്ങിയത്.