ശുഭാംശു ശുക്ലയ്ക്ക് അശോകചക്ര ; പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ക്ക് കീര്‍ത്തിചക്ര
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സായുധ സേനാംഗങ്ങള്‍ക്കുള്ള വീര സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചു.രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ രാജ്യത്തെ പരമോന്നത സമാധാനകാല ബഹുമതിയായ 'അശോകചക്ര' നല്‍കി ആദരിച്ചു. 2025 ജൂണില്‍ സ്പേസ് എക്സ് പേടകത്തിലൂടെ ബഹിരാകാശത്തെത്തി 18 ദിവസം ചെലവഴിച്ച അദ്ദേഹത്തിന്റെ നേട്ടം ഇന്ത്യയ്ക്ക് അഭിമാനകരമാണ്. മലയാളി എന്ന നിലയില്‍ അഭിമാനം പകർന്നുകൊണ്ട് ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ 'കീർത്തിചക്ര'യ്ക്ക് അർഹനായി. മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നിവരാണ് കീർത്തിചക്ര നേടിയ മറ്റ് ധീര സൈനികർ.പായ് വഞ്ചിയില്‍ ലോകം ചുറ്റിയ സാഹസിക നേട്ടത്തിന് കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ കെ. ദില്‍നയെ 'ശൗര്യചക്ര' നല്‍കി രാജ്യം ആദരിച്ചു. ദില്‍നയ്ക്കൊപ്പം യാത്രയിലുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ എ. രൂപയ്ക്കും ശൗര്യചക്ര ലഭിച്ചിട്ടുണ്ട്. സായുധ സേനയിലെ 13 പേർക്ക് ശൗര്യചക്ര ഉള്‍പ്പെടെ മൊത്തം 70 പേർക്കാണ് ഇത്തവണ വീര സൈനിക പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഇതില്‍ വീരമൃത്യു വരിച്ച ആറ് സൈനികരും ഉള്‍പ്പെടുന്നു. ബഹിരാകാശ നേട്ടങ്ങളും സ്ത്രീകളുടെ കരുത്തും ഒരുപോലെ അടയാളപ്പെടുത്തിയ പുരസ്കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്.

