ബംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം; പ്രതി കൗമാരക്കാരൻ
കർണാടകയില്‍ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.സംഭവത്തില്‍ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുൻപാണ് ടെക്കിയായ ഡി.കെ. ശർമിള(34)യെ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്.
ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കർണാല്‍ ആണെന്ന് പോലീസ് കണ്ടെത്തിയത്. ലൈംഗീകാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കർണാല്‍ ജനുവരി മൂന്നിന് രാത്രി ഒൻപതോടെ ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്.സ്ലൈഡിംഗ് ജനാലയിലൂടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ലൈംഗീകാതിക്രമം ശർമിള എതിർത്തതോടെ മർദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി.തെളിവുകള്‍ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയില്‍ ഇട്ട ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് അപ്പാർട്ട്മെന്റില്‍ തീപിടിത്തമുണ്ടായത്.പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകള്‍ നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.



