പൗരോഹിത്യ ജീവിതത്തിൽ 50 വർഷങ്ങൾ പിന്നിട്ട് ഫാ. ജോസ് പ്ലാച്ചിക്കൽ ; ജൂബിലി ആഘോഷം ഒക്ടോബർ 18ന്

കർമ്മോത്സുകതകൊണ്ടും പ്രവർത്തന വൈദക്ത്യം കൊണ്ടും കർമ്മമണ്ഡലത്തിൽ വിസ്മയം തീർത്ത ഫാ. ജോസ് പ്ലാച്ചിക്കൽ പൗരോഹിത്യജീവിതത്തിൽ 50 വർഷങ്ങൾ പിന്നിടുന്നു. 1948 ൽ ജനിച്ച അദ്ദേഹം 1965 ൽ വൈദിക പരിശീലനം ആരംഭിക്കുകയും പൂന പേപ്പൽ സെമിനാരിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി 1975 ൽ പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു.
ഇംഗ്ലണ്ടിലെ എഡിൻബറോ യൂണിവേഴ്സിറ്റി, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി കമ്മ്യൂണിക്കേഷനിൽ അദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളിൽ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ രൂപതാ ഡയറക്ടറായി തന്റെ പ്രവർത്തന മണ്ഡലങ്ങളിൽ പൊതുചരിത്രം എഴുതാൻ ആരംഭിച്ചു.
അവിഭക്ത കോതമംഗലം രൂപതയുടെ പള്ളികളിലൂടെ സുദീർഘമായി യാത്രകൾ നടത്തി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ അദ്ദേഹം മിഷൻ ചൈതന്യം പകർന്നു നൽകി. തുടർന്ന് പാലാരിവട്ടം പി ഓ സി (POC) യിൽ നിയമതനായ അദ്ദേഹം 'താലന്ത് 'മാസികയുടെ എഡിറ്ററായും കെ സി ബി സി (KCBC) മാധ്യമ കമ്മീഷൻ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു. പി ഓ സി യിൽ ഇന്നും നടക്കുന്ന അഖിലകേരള നാടക മത്സരം ബഹുമാനപ്പെട്ട ജോസ് അച്ചൻ കലാകേരളത്തിന് നൽകിയ സംഭാവനയാണ്.
തുടർന്ന് ഡൽഹിയിൽ സിബിസിഐ യുടെ മാധ്യമ കമ്മീഷൻ അംഗമായി സേവനം ചെയ്യുമ്പോൾ അദ്ദേഹം ആരംഭിച്ച മാധ്യമ പരിശീലന കേന്ദ്രമാണ് 'നിസ്കോർട്ട്'. ഇന്ന് മാധ്യമ ശുശ്രൂഷയിൽ ഭാരത സഭയുടെ അഭിമാന സ്തംഭമാണ് ഇത്. തുടർനാട്ടിലെത്തിയ ജോസ് അച്ഛൻ ചെമ്മണ്ണാർ വെള്ളയാംകുടി പള്ളികളുടെ വികാരിയായി സേവനം ചെയ്തു.
അവിസ്മരണീയമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇടുക്കി രൂപതയുടെ വികാരി ജനറാളായുള്ള ചരിത്ര നിയോഗം അദ്ദേഹം ഏറ്റെടുത്തത് 2017 ലാണ്. ഇടുക്കി രൂപതയുടെ രണ്ട് പിതാക്കന്മാർക്ക് ഒപ്പം എട്ടു വർഷങ്ങളായി ചടുലവും കൃത്യവും അനുകരണവുമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇടുക്കിയിലെ സാമൂഹിക വിഷയങ്ങളിലും കർഷകർക്ക് വേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലും എല്ലാ കാലത്തും ശക്തമായ നിലപാടുകൾ എടുത്ത് മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു.
സ്വഭാവത്തിന്റെ കുലീനതയും പ്രവർത്തന ശൈലിയുടെ ശാന്തതയും വ്യതിരക്തതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഇപ്പോൾ പഴയരികണ്ടം പള്ളിയുടെ വികാരിയായി ആണ് അദ്ദേഹം ശുശ്രൂഷ ചെയ്യുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഫാ. ജോസ് പ്ലാച്ചിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കും.
തുടർന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും കോതമംഗലം രൂപത മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ സന്ദേശം നൽകും. കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് , മുൻ എംപി അഡ്വ. ജോയ്സ് ജോർജ്, . സി വി വർഗീസ്, സി. പ്രദീപ സി എം സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.