പട്ടയം നൽകാമെന്നുള്ള വാഗ്ദാനം പാലിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി അയ്യപ്പൻകോവിൽ മൂന്നു ചെയിനിലെ കർഷകർ
ഇടുക്കി പദ്ധതിക്ക് വേണ്ടി കുടിയിറക്കിയ ഭൂമിയോട് ചേർന്ന് കിടക്കുന്ന 10 ചെയിനിൽ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. പലവിധ സമരങ്ങൾക്ക് ശേഷം കഴിഞ്ഞ എൽ ഡി എഫ് സർക്കാർ 7 ചെയിനിൽ പട്ടയം നൽകി. എന്നാൽ ഭൂരിപക്ഷം കർഷകരും വീട് വെച്ച് താമസിക്കുന്ന ഭൂമി മൂന്നു ചെയിനിൽ പെട്ടതാണ്.
ഏഴ് ചെയിനിൽ മാത്രം പട്ടയം നൽകാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. മൂന്നു ചെയിനിലും ഉടൻ പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ച് സർക്കാർ പ്രതിഷേധം തണുപ്പിച്ചു. എന്നാൽ വർഷം 5 കഴിഞ്ഞിട്ടും പട്ടയം കിട്ടാക്കനിയായി തുടരുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി രണ്ടു മാസമാണ് ബാക്കിയുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർല്മെൻ്റ് നിയമസഭാ തിരഞ്ഞെടുപ്പിലും പട്ടയ വിഷയം ഉയർത്തിക്കാട്ടിയാണ് രാഷ്ട്രിയ പാർട്ടികൾ വോട്ട് തേടിയത്.
വിജയിച്ച ശേഷം പലവിധ കാരണങ്ങൾ പറഞ്ഞ് പട്ടയം നൽകാൻ നടപടി സ്വീകരിച്ചില്ല. മൂന്നു ചെയിനിൽ മൂന്ന് സെൻ്റ് മുതലുള്ള ഭൂമിയിൽ കൂടിൽ കെട്ടി പോലും താമസിക്കുന്നവരുണ്ട്. ഇവർ പി എം എ വൈ യിലും ലൈഫ് ഭവന പദ്ധതിയിലും ഉൾപ്പെട്ടവരുമാണ്. ഇവർക്ക് കൈവശ രേഖ പോലും നൽകാൻ റവന്യൂ വകുപ്പ് തയ്യാറാവുന്നില്ല.
പ്രതീക്ഷയറ്റ കർഷകർ അവസാന നടപടി എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് ഇവർ.പ്രഖ്യാപനവും വാഗ്ദാനവും മാത്രം പോര 3 ചെയ്തിൽ പട്ടയം കിട്ടിയാൽ മാത്രമെ പ്രതിഷേധത്തി നിന്ന് പിന്നോട്ടൊള്ളു എന്ന നിലപാടിലാണ് കർഷകർ.
ഉപ്പുതറ , അയ്യപ്പൻ കോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെ 3 ചെയിനിൽ പെട്ട കർഷകരാണ് പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നത്. കൈവശ ഭൂമിക്ക് ഉടമസ്ഥാവകാശമില്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം , വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. പട്ടയത്തിനായി ഓരോ പാർട്ടി ഓഫീസിന്റെ വാതിൽക്കലും ഓഫീസുകളിലും കയറിയിറങ്ങി നാടുവൊടിഞ്ഞു. ഇനിയെങ്കിലും പട്ടയം ലഭിക്കുമെന്ന വിശ്വാസമാണ് കർഷകർക്കുള്ളത്.





