സ്വർണ്ണ വില ഏറ്റവും ഉയർന്ന നിലയിൽ ; ഗ്രാമിന് 11,070,പവന് 88,560
സ്വർണവില നിർണായക നാഴികക്കല്ലുകൾ ഭേദിച്ച് തകർപ്പൻ മുന്നേറ്റത്തിൽ. കേരളത്തിൽ പവന് ഒറ്റയടിക്ക് ഇന്നു രാവിലെ 1,000 രൂപ കയറി വില 88,560 രൂപയായി. 88,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചത് ചരിത്രത്തിലാദ്യം. ഗ്രാമിന് 125 രൂപ കുതിച്ച് വില സർവകാല ഉയരമായ 11,070 രൂപയിലുമെത്തി. ഗ്രാം 11,000 കടന്നതും ഇതാദ്യമാണ്. രാജ്യാന്തര വിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലും അലയടിക്കുന്നത്.
ഇന്ന് 3,900 ഡോളർ എന്ന നിർണായക ‘മാജിക്സംഖ്യ’ ഭേദിച്ച് രാജ്യാന്തര വില ഔൺസിന് 3,933.08 ഡോളർ വരെയെത്തി. 47 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് കയറിയത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടുതൽ ശക്തമായതും പ്രവർത്തന ഫണ്ടിനുള്ള ബിൽ പാസാക്കാൻ ഇനിയും കഴിയാത്തതിനാൽ ട്രംപ് നയിക്കുന്ന സർക്കാർ ഭരണസ്തംഭനത്തിലേക്ക് (ഷട്ട്ഡൗൺ) വീണതുമാണ് സ്വർണത്തിന് ഉത്തേജകം.
ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) താഴുകയും ചെയ്തതോടെ, ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികൾക്ക് ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ) ഡിമാൻഡ് കിട്ടിയതും വിലയുടെ കുതിപ്പിന്റെ ആക്കംകൂട്ടി. നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര വില 4,000 ഡോളർ ഈ വർഷം തന്നെ കടക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയങ്കിൽ പവൻ വില 90,000 ഭേദിക്കുന്ന കാലം വിദൂരത്തുമല്ലെന്ന് നിരീക്ഷകർ പറയുന്നു.
ഇന്ന് മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ, ജിഎസ്ടിയും (3%) ഹോൾമാർക്ക് ചാർജും (53.10 രൂപ) ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 95,835 രൂപയാകും. ഒറ്റ ഗ്രാം സ്വർണാഭരണം വാങ്ങാൻ 11,980 രൂപയും. പണിക്കൂലി 10 ശതമാണ് വ്യാപാരി ഈടാക്കുന്നതെങ്കിൽ ഒരു പവൻ ആഭരണത്തിന് ഒരുലക്ഷം രൂപയിലധികം നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 12,500 രൂപയും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഇത് തിരിച്ചടി.അതേസമയം, മുൻകാലങ്ങളിൽ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചവർക്കും സ്വർണം പണയംവച്ച് വായ്പ നേടാൻ ശ്രമിക്കുന്നവർക്കും ഇത് മികച്ച അവസരമാണ്. നിക്ഷേപകർക്ക് ലാഭമെടുക്കാൻ കഴിയും. സ്വർണം പണയം വച്ചാൽ കൂടുതൽ തുകയും ലഭിക്കും.



