അടിമാലി കുമളി ദേശീയപാതയിൽ വെള്ളയാംകുടി സ്കൂൾ ജംഗ്ഷന് സമീപം അപകടകെണി
വെള്ളയാംകുടി സ്കൂൾ ജംഗ്ഷനും എസ്എംഎൽ ജംഗ്ഷനും ഇടയിലാണ് അപകട ഭീഷണി നിലനിൽക്കുന്നത്. ദേശീയപാതയോരത്തേ ടൈലുകൾ പാകിയ ഐറിഷ് ഓടയിൽ മണ്ണ് കൂന കൂടി അടിഞ്ഞതോടയാണ് അപകട ഭീക്ഷണി ഉയർന്നത്. 10 വർഷം മുമ്പ് വീതി കൂട്ടി റോഡ് നിർമ്മിക്കുമ്പോൾ മതിയായ വീതിയിലായിരുന്നു ഐറിഷ് ഓട ഇവിടെയുണ്ടായിരുന്നത്.
കാലക്രമേണ സ്വകാര്യ ഭൂമിയിൽ നിന്നും മണ്ണ് ഇടിഞ്ഞുവീണും ഒലിച്ചിറങ്ങിയും വീതി രണ്ടടിയിലും കുറവായി ചുരുങ്ങി. ഇതോടെ ഇതുവഴി കാൽനട യാത്ര ഏറെ ദുഷ്കരമാണ്. മൂന്നുവർഷമായി ഇത്തരത്തിൽ അപകട ഭീഷണി ഉണ്ടായിട്ടും ദേശീയപാത അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.
മൺകൂന നിലനിൽക്കുന്ന ഭാഗത്ത് വളർന്നുനിന്നിരുന്ന കാട് പടലങ്ങളും അപകട ഭീഷണിയുടെ ആക്കം കൂട്ടിയിരുന്നു. ഇത് വെളിയംകുടി വി ഹെൽപ്പ് എസ് എച്ച് ജി യുടെ നേതൃത്വത്തിൽ വെട്ടി നീക്കി. എന്നാൽ മൺകൂന ഇവിടെ നിന്ന് നീക്കുന്നത് ശ്രെകരമാണ്. സമീപത്തായി സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ രണ്ട് സ്കൂളുകളാണ് ഉള്ളത്. ഇവിടെക്കുള്ള കുട്ടികളടക്കം കാൽനടയായി ഇതുവഴിയാണ് കടന്നു പോകുന്നത്.
വലിയ വേഗതിയിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നതും. അതുകൊണ്ടുതന്നെ കാൽനടയാത്രക്കാരെ വാഹനം തട്ടുന്ന അപകടങ്ങൾ നിരവധി ഇവിടെ ഉണ്ടായിട്ടുമുണ്ട്. അടിയന്തരമായി ഇവിടുത്തെ മണ്ണ് നീക്കം ചെയ്ത് കാൽനടയാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.



