ഇടുക്കി ഉടുമ്പൻചോലയിൽ വീടിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ഉടുമ്പൻചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകം ആണെന്ന് സംശയിക്കുന്നു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പാഴക്കമുണ്ട്.
മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്. മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറ ഉണ്ട് . കൊലപാതകം ആണെന്നാണ് പ്രാഥമിക സുചന. മദ്യപിച്ചു ബഹളമുണ്ടാക്കി ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സുചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



