ഭാരത് മാല പദ്ധതി ഇടുക്കി ജില്ലക്ക് വലിയ നേട്ടം - ഡീൻ കുര്യാക്കോസ് എംപി

കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് മാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള മൂന്നാർ റോപ് വേ പദ്ധതി ജില്ലയിലെ ടൂറിസം മേഖലക്ക് കരുത്ത് പകരുമെന്ന് ഡീൻ കുര്യാക്കോസ് MP. 2023 ൽ ഭാരത് മാല പദ്ധതിയിൽ ഉൾക്കൊള്ളിക്കുന്നതിനായി മൂന്നാറും, ഇടുക്കി (കല്യാണതണ്ട് - കാൽവരി മൗണ്ട് ) യുമാണ് ശുപാർശ ചെയ്യപ്പെട്ടത്. രണ്ടിടത്തും പ്രീ-വയബിലിറ്റി സ്റ്റഡി പൂർത്തീകരിച്ചു. ഈ രണ്ടു പദ്ധതികൾ ഉൾപ്പെടെ ഒരു ഡസൻ പദ്ധതികൾ ഇതോടൊപ്പം പ്രാഥമിക പഠനം നടത്തി, ചുരക്കപ്പട്ടികയിൽ ആയിട്ടുണ്ട്.
ഇതിൽ നിന്നും തിരഞ്ഞെടുത്ത 4 പദ്ധതികളിൽ മൂന്നാർ ഇടം പിടിക്കുകയായിരുന്നു. ഈ പദ്ധതികൾക്ക് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കൺസൽറ്റൻസി സേവനം ക്ഷണിച്ച് ടെണ്ടർ നടപടിക്ക് പരസ്യം പുറപ്പെടുച്ചിട്ടുണ്ട്. 18 കി.മീ ദൂരമുള്ള വട്ടവട, ദേവികുളം, പഞ്ചായത്തുകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കൂട്ടി ചേർത്തുകൊണ്ടാണ് പദ്ധതിയുടെ മേഖല നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന, NHILML- നാഷണൽ ഹൈവേ ലൊജിസ്റ്റിക് മാനേജ്മെൻറ് ലിമിറ്റഡ് ആണ് പർവത് മാല പദ്ധതികൾ നടത്തിവരുന്നത്. നേരത്തേ റോഡ് ഗതാഗതം സാധ്യമല്ലാത്ത മേഖലകളിൽ ആയിരുന്നു ഭാരത് മാല പരിമിതപ്പെടുത്തിയിരുന്നത്.
ഇപ്പോൾ ടൂറിസം വികസനത്തിനും നല്ല നിലയിൽ ഈ പദ്ധതി പ്രയോജനപ്പെടുത്തി വരുന്നു. നിലവിൽ ഉത്തർപ്രദേശിലെ വാരണാശിയിൽ റോപ് വേ പദ്ധതിയുടെ പണി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യഘട്ടത്തിൽ മൂന്നാറിന് പരിഗണന ലഭിച്ചതിലൂടെ ഇടുക്കി ജില്ലക്ക് വലിയ നേട്ടമാണ് കരഗതമായിട്ടുള്ളതെന്നും, ഇടുക്കിയിൽ കാൽവരി മൗണ്ട്- കല്യാണതണ്ട് പദ്ധതി അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.