കാട്ടാനശല്യം ഒഴിയാതെ പീരുമേട് തോട്ടാപുര അടക്കമുള്ള ജനവാസ മേഖല

പീരുമേട് തോട്ടാപുര പ്ലാക്കത്തടം കച്ചേരി കുന്ന് സിവിൽ സ്റ്റേഷന്റെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം നിലവിൽ പതിവായി മാറിയിരിക്കുകയാണ്. കാട്ടാനകൾ കൂട്ടമായി എത്തി വ്യാപകമായ കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും സൃഷ്ടിക്കുകയാണ്. തോട്ടാപ്പുരയ്ക്ക് സമീപം ഉൾവനത്തിൽ രണ്ട് ആഴ്ചകൾക്ക് മുൻപാണ് കാട്ടാന അക്രമത്തിൽ ആദിവാസി സ്ത്രീ വനത്തിനുള്ളിൽ മരണപ്പെടുകയും ചെയ്തത്.
ഇന്നലെ രാത്രിയിൽ തോട്ടപ്പുരയിൽ എത്തിയ കാട്ടാന വർഗീസ് പാട്ടത്തിന് എടുത്ത് കൃഷി നടത്തിയ ഏലത്തോട്ടത്തിൽ കയറി വ്യാപക കൃഷിനാശമാണ് വരുത്തിയിരിക്കുന്നത്. ഒരേക്കറോളം വരുന്ന കൃഷിയിടത്തിലെ നൂറോളം വരുന്ന ഏലച്ചെടികൾ നിലം പരിശാക്കിയാണ് കാട്ടാന മടങ്ങിയത്. പുലർച്ചെ വീടിന് പുറത്തിറങ്ങിയ വർഗീസിന്റെ ഭാര്യ ലിസി രണ്ട് കാട്ടാനകളെ നേരിൽ കാണുകയും ചെയ്തു.ബഹളം വെച്ച് സമീപവാസികളെ അറിയിക്കുകയും ഇവരുടെ നേതൃത്വത്തിലാണ് കൃഷിയിടത്തിൽ നിന്ന് ആനയെ തുരത്തിയതും.
നിലവിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ കർഷകന് ഉണ്ടായിരിക്കുന്നത്. പീരിമേട് തോട്ടപ്പുരയിൽ പരിസരപ്രദേശങ്ങളിലും നിരവധി പേർ അധിവസിക്കുന്ന ഒരു മേഖലയാണ്. ഇവിടെയാണ് കാട്ടാന നിരന്തരമായി എത്തുന്നത്. കൃഷിയിടത്തിൽ കാട്ടാന കയറുന്നതിനൊപ്പം ഇവിടുത്തെ കർഷകർ നിർമ്മിച്ച കയ്യാലകൾ അടക്കം കാട്ടാന വ്യാപകമായി നശിപ്പിക്കുകയാണ്.
കൂടാതെ ജനങ്ങളുടെ ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ്. വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ പരിഹാരം കാണുന്നതിൽ അലംഭാവം ഉണ്ടാവുകയാണെന്ന പരാതി ശക്തമാണ്. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും അടക്കം ഇതിനോടകം ഈ വിഷയത്തിൽ നടന്നു കഴിഞ്ഞു. നടപടി ആകാത്തതിനാൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും തീരുമാനം.
സ്ത്രീകളും കുട്ടികളും അടക്കം നിരന്തരം സഞ്ചരിക്കുന്ന ഒരു മേഖല കൂടിയാണ് ഇത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവിടെ ജനവാസ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. കാട്ടാനയെ കൂടാതെ പുലി കടുവ,കാട്ടുപോത്ത്,കരടി തുടങ്ങിയവയുടെ സാന്നിധ്യവും മേഖലയിൽ ഉണ്ട്.