നിർമ്മാണം പൂർത്തീകരിച്ചിട്ടും ഇടുക്കി മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻറ് പ്രവർത്തനക്ഷമമായില്ല

രണ്ട് കൊടിയിലധികം രൂപ മുടക്കി ഇടുക്കി മെഡിക്കൽ കോളജിൽ നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിലേക്ക് ഓക്സിജൻ എത്തിക്കുവാൻ സൗകര്യപ്രദമായ റോഡ് വേണം. പ്ലാൻ്റ് പൂർത്തിയായ ശേഷം പതിനായിരം ലിറ്റർ ഓക്സിജനുമായി ബുള്ളറ്റ് ടാങ്കർ എത്തിയെങ്കിലും മെഡിക്കൽ കോളേജിൻ്റെയോ പ്ലാൻ്റിൻ്റെയോ സമീപത്തേക്കോ എത്താൻ കഴിയാതെ വാഹനം തിരികെ പോയത് എറെ വിവാദമായിരുന്നു.
നിരവധി തവണ മെഡിക്കൽ കോളേജ് അധികൃതരെ നിർമ്മാണ കമ്പനി നോട്ടീസ് നൽകി കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.വരുന്ന സെപ്തംബർ മാസത്തിൽ നിർമ്മാണ കമ്പനിയുമായുള്ള കരാർ അവസാനിക്കുകയാണ്. ഇതോടെ രണ്ടു കോടി രൂപ മുടക്കി നിർമ്മിച്ച പ്ലാൻ്റ് ഉപയോഗശൂന്യമാകും.
ജില്ലയിൽ വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ഓക്സിജൻ്റെ ആവശ്യം ഏറ്റവും പ്രധാനമാണ്. നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ഇല്ലാത്തതിനാൽ പ്ലാൻ്റും പദ്ധതിയും നഷ്ടപ്പെടുന്ന സാഹചര്യത്തിലും അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
നിലവിലെ കരാർ കമ്പനി ഒഴിവായാൽ പുതുതായി ടെൻഡർ ചെയ്യേണ്ടിവരും. പുതിയ കരാർ ഏറ്റെടുക്കുന്ന കമ്പനി നിലവിൽ പണി പൂർത്തിയായ പ്ലാൻറ്തന്നെ ഉപയോഗിക്കുമെന്ന് പറയാനാവില്ല.അങ്ങനെ വന്നാൽ രണ്ട് കോടി രൂപ മുടക്കി പണിത പ്ലാന്റും അനുബന്ധ സംവിധാനങ്ങളും പ്രയോജനമി ല്ലാതാവും. ജില്ലാ ഭരണകൂടം ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇടുക്കി ജില്ലയ്ക്ക് തന്നെ വലിയ നഷ്ടമുണ്ടാവാനാണ് സാധ്യത.