കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ നരിയംപാറയ്ക്കും കാഞ്ചിയാർ കക്കാട്ടുകട കൊറ്റം പടിക്കുമിടയിൽ റോഡ് വെട്ടിപ്പൊളിച്ചത് വാഹന യാത്രക്കാർക്ക് അപകട കെണിയായി മാറി

ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് നരിയംപാറ അമ്പലത്തിന് സമീപത്തും കൊറ്റംപടിക്ക് സമീപത്തുമായി മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരൻ റോഡിൻറെ ഭാഗങ്ങൾ പൊളിച്ചു മാറ്റിയത്. ഈ പ്രവർത്തനങ്ങൾ നടത്തിയത് വൈകുന്നേരം ആയതിനാൽ ഈ പൊളിച്ചുമാറ്റിയ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാതെ കരാറുകാരൻ മടങ്ങി. ഇതോടെ ഇത് അറിയാതെ ഇതുവഴി വന്ന നിരവധി വാഹന യാത്രികർ ഈ കുഴിയിൽ പെട്ടു.
ഇരുചക്ര വാഹന യാത്രക്കാരുടെ വാഹനത്തിൻറെ നിയന്ത്രണം നഷ്ടമായി അപകടത്തിലും പെട്ടു. ഇതിൽ ഒരാൾ കട്ടപ്പന ആശുപത്രി ചികിത്സ തേടി വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ രാത്രി കരാറുകാർ വന്ന് ഈ പൊളിച്ച ഭാഗത്ത് താൽക്കാലികമായി മുന്നറിയിപ്പ് സംവിധാനം ഒരുക്കി. എന്നാൽ ഇതും ഫലവത്തായില്ല. നാരിയംപാറയിൽ നിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ വേഗത്തിൽ വരുന്നതിനാൽ അടുത്തെത്തുമ്പോൾ മാത്രമേ ഈ അപകട മുന്നറിയിപ്പ് സംവിധാനം മനസ്സിലാകൂ.
അപ്പോഴേക്കും ബ്രേക്ക് ചവിട്ടിയാൽ പോലും വാഹനങ്ങൾ നിൽക്കാത്ത സാഹചര്യം ഉണ്ടാവുകയും ഈ കുഴിയിൽ പതിക്കുകയും ചെയ്യും. ഇന്ന് രാവിലെ ഈ കുഴിയിൽ പതിച്ച് ഒരു കാർ അപകടത്തിൽപ്പെട്ടു. കരാറുകാരുടെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഞായറാഴ്ച രാത്രിയിൽ നിരവധി വാഹനങ്ങളാണ് ഈ കുഴിയിൽ പതിച്ചത്. അപ്രതീക്ഷിതമായി കുഴിയിൽ ചാടുന്നതോടെ വാഹനത്തിനുള്ള ആളുകൾക്ക് വലിയ ആഘാതമാണ് ഏറ്റത്. സമൂഹത്തിൻറെ വിവിധ കോണുകളിൽ നിന്ന് ഈ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയർന്നതും. പ്രതിഷേധം ശക്തമായതോടെ ഇന്ന് ഈ പൊളിച്ചിട്ട് ഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള ശ്രമത്തിലാണ് കരാറുകാരും.