കാഞ്ചിയാർ അഞ്ചുരുളിക്ക് പുറമേ കട്ടപ്പന വാഴവര വാകപ്പടിയിലും കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി

അടിമാലി കുമളി ദേശീയപാതയ്ക്ക് സമീപത്ത് വരെ നിലവിൽ കാട്ടാന എത്തുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി വാഴവര വാകപ്പടിയിൽ ദേശീയപാതയ്ക്ക് മുകൾവശത്താണ് ജനവാസ മേഖലയിൽ കാട്ടാന എത്തിയത്. 30 വർഷം മുൻപ് ഈ മേഖലയിൽ കാട്ടാന എത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ ഇതിനുശേഷം ഇത് ആദ്യമായിട്ടാണ് കാട്ടാന വീണ്ടും ജനവാസ മേഖലയിൽ എത്തുന്നത്.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഒരു മേഖല കൂടിയാണ് ഇവിടം. കൃഷിയാണ് ഇവിടുത്തെ കാരുടെ പ്രധാന ഉപജീവന മാർഗവും. ഇന്നലെ മൂന്നോളം കാട്ടാനകളാണ് ഈ മേഖലയിൽ എത്തിയത്, ഏലം,തെങ്ങ്, വഴ ഉൾപ്പെടെയുള്ള കൃഷി വിളകൾ കാട്ടാന നശിപ്പിച്ചു. പുലർച്ചെ കട്ടപ്പനയ്ക്ക് ജോലിക്ക് പോവുകയായിരുന്ന പ്രദേശവാസിയായ ശ്രീജിത്ത് തലനാരിയാണ് കാട്ടാനകളുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്.
തുടർന്ന് ഇദ്ദേഹം ഫോൺ മുഖാന്തരം ആണ് സമീപവാസികളെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ എത്തിയാണ് കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചു വിട്ടത്.വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും കനത്ത മഞ്ഞ് ഇറങ്ങുന്ന ഒരു മേഖലയാണ് ഇവിടെ. ആളുകൾ പുറത്തുപോയിട്ട് തിരികെ വരുന്ന സമയത്ത് കാട്ടാനകൾ ഈ ഭാഗത്ത് നിന്നാൽ പോലും കാണാൻ സാധിക്കില്ല. നിലവിൽ കാട്ടാന എത്തിയതോടെ പ്രദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്.
വിവരം വനപാലകരെ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.പ്ലാവ് ഉൾപ്പെടെ നിരവധി കൃഷികൾ ഈ മേഖലകളിൽ ഉള്ളതിനാൽ കാട്ടാനകൾ തിരികെ എത്താനുള്ള സാധ്യത ഏറെയാണ്. വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് മേഖലയിൽ ജാഗ്രത ശക്തമാക്കി കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.