ജില്ലയില്‍ ട്രെയിന്‍ എത്തുന്നു. പിണറായി സര്‍ക്കാരിന് ഹൃദയാഭിവാദ്യങ്ങള്‍ - സിപിഐ എം

മലയോര ജില്ലയായ ഇടുക്കിയില്‍ ട്രെയിന്‍ എത്തിക്കാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തിന് ഹൃദയാഭിവാദ്യം നേരുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. യുഡിഎഫ് ഭരണകാലത്ത് ഒറ്റപ്പെടുത്തിയും അവഗണിച്ചും പുറത്തു നിര്‍ത്തിയിരുന്ന ജില്ലയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ചുപോന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അത്ഭുതം സൃഷ്ടിക്കുകയാണ്.
അങ്കമാലി - ശബരി റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്തിയ മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണവും ഭരണപാടവവും നവകേരള നിര്‍മ്മിതിക്ക് കരുത്ത് പകരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പദ്ധതിക്ക് അനുമതി നേടിയെടുത്തതിലൂടെ ഡീന്‍ കുര്യാക്കോസ് എംപിയുടെ കഴിവില്ലായ്മ ഒരിക്കല്‍കൂടി ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതാണ് സത്യം.
യുഡിഎഫ് ഭരണകാലത്ത് വിസ്മൃതിയില്‍ ആണ്ടുപോയ ശബരി റെയില്‍ പദ്ധതിക്ക് ജീവശ്വാസം നല്‍കി പുനരുജ്ജീവിപ്പിച്ചത് 2015 ല്‍ അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി ആയിരിക്കെയാണ്. കരിങ്കുന്നം മുതല്‍ കാലടി വരെ ജോയ്സ് ജോര്‍ജ്ജ് നയിച്ച ശബരി റെയില്‍ സമര സന്ദേശയാത്ര ദേശീയ ശ്രദ്ധ നേടിയിരുന്നു. അക്കാലയളവിൽ 40 കോടി രൂപയും കേന്ദ്ര ബഡ്ജറ്റിൽ അനുവദിപ്പിച്ചിരുന്നു.
തുടര്‍ന്ന് പ്രത്യേക കമ്പനി രൂപീകരിച്ച് കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡീന്‍ കുര്യാക്കോസ് എംപിയുടെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയുമാണ് പദ്ധതി നടപ്പാകാതെ പോയതിന് കാരണം.
ഇപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപെടലിലൂടെ പരസ്പര സഹകരണത്തില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. ശബരി റെയില്‍ പദ്ധതി ഇടുക്കി ജില്ലയുടെ വികസന മുന്നേറ്റത്തില്‍ വന്‍കുതിപ്പു പകരും. നാണ്യവിളകളുടെ കലവറയായ ഇടുക്കിയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ തുറന്നു കിട്ടുന്നതോടൊപ്പം വന്‍ വിലയും ലഭ്യമാകും.
വിദൂര സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ശബരി റെയില്‍ വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ഇടുക്കി ജില്ലയുടെ ടൂറിസം സ്വപ്നങ്ങള്‍ അതിരുകളില്ലാത്ത വിധം വളര്‍ന്നുയരും. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ജില്ലയിലെ 52 ടൂറിസം സ്പോട്ടുകള്‍ കാണാന്‍ സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകും. ശബരിമല ദര്‍ശനത്തിനെത്തുന്ന ഉത്തരേന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കുള്‍പ്പടെ വലിയ പ്രയോജനം ലഭിക്കുകയാണ്.
ഭൂ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയ പിണറായി സര്‍ക്കാര്‍ ചട്ട രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കി പ്രഖ്യാപിക്കും. ഭൂ പ്രശ്നങ്ങള്‍ സമ്പൂര്‍ണമായി പരിഹരിക്കപ്പെടുന്നതോടെ സ്വതന്ത്ര ജീവിതം ഉറപ്പാക്കുകയും വികസന കുതിപ്പിലേക്ക് നാട് മുന്നേറുകയും ചെയ്യുന്നതിലൂടെ നവകേരളത്തോടൊപ്പം നവീന ഇടുക്കിയും യാഥാര്‍ത്ഥ്യമാകുകയാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.