കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കാഞ്ചിയാർ കക്കാട്ട്കടയിൽ റോഡിൻറെ സൈഡ് വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ

മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനം നിലവിൽ മന്ദഗതിയിലാണ് മുൻപോട്ട് പോകുന്നത്. ഇതിനാൽ പാതിവഴിയിൽ നിർമ്മിച്ച റോഡിൻറെ വിവിധ ഭാഗങ്ങളിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് കാഞ്ചിയാർ കക്കാട്ട് കടയിലെ സാഹചര്യം.
ഇവിടെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി റോഡിൻറെ ഒരു വശത്തെ മണ്ണ് എടുത്ത് മാറ്റി,എന്നാൽ ചില തർക്കങ്ങളും മറ്റ് സാങ്കേതിക തടസ്സങ്ങളും മൂലം കരാറുകാരൻ ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാതെ മടങ്ങി. ഇതോടെ ശക്തമായ മഴ പെയ്ത സമയത്ത് ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.
നിലവിൽ റോഡിൻറെ ഈ ഭാഗം അപകട ഭീഷണിയായി നിലകൊള്ളുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ റോഡിൻറെ ഈ ഭാഗത്തുണ്ടായിരുന്ന മിനി മാക്സ് ലൈറ്റ് നിലംപൊത്തി. കാഞ്ചിയാർ കക്കാട്ടുകടയിൽ നിന്നും അഞ്ചുരുളിലേക്ക് തിരിയുന്ന ഭാഗത്താണ് ഈ അപകട ഭീഷണി നിലനിൽക്കുന്നതും.
വാഹനങ്ങൾ ഈ ഭാഗം ചേർന്ന് വന്നാൽ അപകടം ഉറപ്പ്. അഞ്ചുരുളിലേക്ക് വാഹനങ്ങൾ തിരിഞ്ഞ് പോകുന്ന ഭാഗത്താണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്. ഇതിനാൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി തിരിഞ്ഞു വരുമ്പോൾ അപകട സാധ്യത വലുതാണ്.
നിരവധി തവണ നാട്ടുകാർ ഈ വിഷയം ബന്ധപ്പെട്ട അധികൃതർ മുൻപാകെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറയുന്നു.നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഈ ഭാഗത്ത് റിബൺ അടക്കം വലിച്ചു കെട്ടി അപകട മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്.