അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ചെറുതോണി റോഡിൽ കണക്കാലിപടിയയിൽ റോഡ് അപകടാവസ്ഥയിൽ

കണക്കാലിപടിയിലേ വളവുകൾ ഉയർത്തുന്ന അപകട ഭീഷണി നാളുകളായി ആളുകൾ ചൂണ്ടിക്കാണിക്കുന്നതാണ്. അതോടൊപ്പമാണ് റോഡ് ഇടിഞ്ഞു താഴാനുള്ള സാധ്യത ഇവിടെ നിലനിൽക്കുന്നത് . മൺതിട്ടക്ക് മുകളിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. ബലവത്തായ കൽക്കട്ടോ കലിങ്കോ ഇവിടെയില്ല. കലുങ്ക് ഇല്ലാത്തതിനാൽ തന്നെ മുകൾഭാഗത്തെ തിട്ടയിൽ നിന്നുള്ള മഴവെള്ളമടകം റോഡിലൂടെ ഒഴുകി മൺതിട്ടയിൽ എത്തും,അവിടെ നിന്നും 200ലധികം താഴ്ചയിലേക്ക് ഒഴുകും.
ഇത്തരത്തിൽ വെള്ളം ഒഴുകി റോഡിന്റെ ഒരു വശത്തെ മണ്ണ് ഒലിച്ചു പോയിട്ടുമുണ്ട്. മുൻപ് ഇവിടെ മരങ്ങൾ കൂടി നിന്നിരുന്നതിനാൽ അപകടാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. ഇവ വെട്ടിയതോടെയാണ് മേഖലയിലെ അപകടസ്ഥിതി പുറത്തുവന്നത്. രണ്ട് വലിയ വളവുകളാണ് ഇവിടെയുള്ളത്. വലിയ രണ്ട് വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും അപകടസ്ഥിതിയിലുള്ള സ്ഥലത്ത് എത്തുന്നതോടെ മറികടന്ന് പോകാൻ സാധിക്കില്ല.മഴക്കാലത്ത് ചെറിയതോതിൽ മണ്ണൊലിപ്പും നേരിടുന്നു വെന്ന് നഗരസഭ കൗൺസിലർ പ്രശാന്ത് രാജു പറയുന്നു.
എറണാകുളം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് കട്ടപ്പനയിലേക്ക് ഭാരവാഹനങ്ങൾ അടക്കം ഇതുവഴിയാണ് കടന്നുവരുന്നത്. റോഡ് ഇടിഞ്ഞുതാഴുന്ന സ്ഥിതി ഉണ്ടായാൽ വാഹനങ്ങൾ 200 അടിയിലധികം താഴ്ചയിലേക്ക് മറിയും. കല്യാണത്തണ്ട് മലനിരകളുടെ ഭാഗമായ മേഖലയിൽ മഴക്കാലത്ത് മണ്ണിടിച്ചൽ ഭീഷണി നേരിടുന്നതാണ്. മേഖലയിൽ മുൻപ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞിട്ടുമുണ്ട്.
ശക്തമായ മഴയത്ത് മഴവെള്ളം ഒലിച്ചിറങ്ങിയാൽ ദേശീയപാത തകരുന്നതിനൊപ്പം വലിയ അപകടങ്ങൾ ഉണ്ടാകും. നാട്ടുകാർ അടക്കം നിരന്തര പരാതിയാണ് സംഭവത്തിൽ ഉയർത്തുന്നത്.അടിമാലി -കുമിളി ദേശീയപാതയുടെ നവീകരണം ഉടൻ നടപ്പാകുമെന്ന് അധികൃതർ പറയുമ്പോഴും നിലവിലെ അപകടസ്ഥിതിക്ക് താൽക്കാലിക പരിഹാരമെങ്കിലും നടപ്പിലാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.