കാഞ്ചിയാർ സ്വരാജിൽ വീടിന് സമീപത്ത് നിന്നിരുന്ന വലിയ ഈട്ടിമരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുവർഷമായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടി ആയില്ല; ഒടുവിൽ ബുധനാഴ്ച ഈ മരം വീടിന് മുകളിലേക്ക് പതിച്ച് വീടിന് കേടുപാടും സംഭവിച്ചു

കാഞ്ചിയാർ സ്വരാജ് ഗോപുരം വീട്ടിൽ സിറിളിൻ്റെ വീടിന് സമീപത്ത് നിന്ന ഈട്ടിമരമാണ് ബുധനാഴ്ച വീടിന് മുകളിലേക്ക് പതിച്ചത്.മരം വീണ സമയത്ത് ഇദ്ദേഹം ഇവിടെയുണ്ടായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിൻറെ ഭിത്തികൾക്ക് വിള്ളൽ ഏറ്റിട്ടുണ്ട്,കൂടാതെ മേൽക്കൂരക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു, ഷീറ്റുകൾ തകർന്നു.
ബുധനാഴ്ച മരം വീണ സമയത്ത് ഫയർഫോഴ്സിൽ വിവരം അറിയിച്ചു, എന്നാൽ ഇവർ സ്ഥലത്ത് എത്തിയെങ്കിലും മരം മുറിച്ചു മാറ്റാൻ പ്രയാസമാണെന്ന് പറഞ്ഞ് മടങ്ങിയതായും ഇദ്ദേഹം പറഞ്ഞു. മൂന്നുവർഷം മുൻപ് ഇടുക്കി ജില്ലാ കളക്ടർ,കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, എഡിഎം, എന്നിവർക്ക് രേഖാമൂലം ഇദ്ദേഹം പരാതി നൽകിയിരുന്നു.ഇതിൽ പ്രകാരം ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് എത്തി മരം ഉടൻ മുറിച്ചു മാറ്റാം എന്ന വാഗ്ദാനം നൽകി മടങ്ങിയതല്ലാതെ നടപടി ഒന്നും ഉണ്ടായില്ല.
തുടർന്ന് വീണ്ടും പരാതി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ഇതിനിടെയാണ് ശക്തമായ മഴയിൽ ഈട്ടിമരം കടപുഴകി വീടിന് മുകളിലേക്ക് പതിച്ചത്.നിലവിൽ ഈ വീട് അപകടാവസ്ഥയിലായി.മരം വീടിനു മുകളിൽ മുറിച്ച് മാറ്റാതെ മണിക്കൂറുകളായി കിടന്നതുമൂലം വീട് കൂടുതൽ അപകടാവസ്ഥയിലേക്ക് മാറിയതായി ഇദ്ദേഹം പറഞ്ഞു. വീടിൻറെ തകർന്ന ഭാഗങ്ങൾ ഇനി പുനർനിർമിക്കണമെങ്കിൽ വലിയ തുക കണ്ടത്തേണ്ടിവരും. അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ കെടുകാര്യസ്ഥതയാണ് തനിക്ക് ഈ ദുരവസ്ഥ ഉണ്ടാക്കാൻ കാരണമെന്ന് ഇദ്ദേഹം പറയുന്നു.