മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി, പ്രതി കസ്റ്റഡിയിൽ

വയനാട് മാനന്തവാടി അപ്പപ്പാറയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതു വയസുകാരിക്കായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു. തെരച്ചിലിനിടെ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. ഒരു ഭാഗത്ത് തെരച്ചിൽ നടക്കുന്നതിനിടെ കാപ്പിതോട്ടത്തിലെ തൊഴിലാളികളാണ് പ്രതിയെയും കുട്ടിയെയും കണ്ടത്.
മാനന്തവാടി അപ്പപ്പാറയിലെ വാകേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷ് ആണ് കൊലനടത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയെയും തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.