മൂന്നാറില്‍ വീണ്ടും കടുവകളുടെ സാന്നിധ്യം;മാട്ടുപ്പെട്ടിയിൽ തൊഴിലാളികൾ കടുവകളെ നേരില്‍ കണ്ടു.മൂന്ന് ദിവസത്തേയ്ക്ക് വനം വകുപ്പിൻ്റെ ജാഗ്രതാ നിര്‍ദ്ദേശം

മൂന്നാറില്‍ വീണ്ടും കടുവകളുടെ സാന്നിധ്യം.മാട്ടുപ്പെട്ടി ആര്‍ ആന്‍റ് റ്റി എസ്റ്റേറ്റിലാണ് തൊഴിലാളി കടുവകളെ നേരില്‍ കണ്ടത്. കാല്‍പ്പാടുകള്‍ കണ്ടെത്തി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്,മൂന്ന് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകി. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ എസ്റ്റേറ്റ് വാച്ചര്‍ സുരേഷാണ് ജനവാസ മേഖലയിലൂടെ മൂന്ന് കടുവകള്‍ പോകുന്നത് നേരില്‍ കണ്ടത്. കടുവയെ കണ്ട് സുരേഷ് മാറിനിന്നു.
തുടര്‍ന്ന് ഇവ സമീപത്തെ കാട്ടിലേയ്ക്ക് മറയുകയും ചെയ്തു. മുമ്പും മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. മൂന്നാര്‍ റെയിഞ്ചോഫീസര്‍ എസ് ബിജുവിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാല്‍പ്പാടുകളില്‍ നിന്ന് പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധ വലുപ്പത്തിലുള്ള മൂന്ന് കടുവകളാണെന്നും ഇവയെ നിരീക്ഷിക്കാന്‍ ആര്‍ ആര്‍ ടിയുടെ രണ്ട് സംഘത്തെ നിയോഗിച്ചതായും റെയിഞ്ചോഫീസര്‍ എസ് ബിജു പറഞ്ഞു. വരുന്ന മൂന്ന് ദിവസ്സത്തേയ്ക്ക് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴുമണിക്ക് ശേഷം പുറത്തിറങ്ങരുതെന്നും തോട്ടം തൊഴിലാളികൾക്ക് നിര്‍ദ്ദേശം നൽകി.