വണ്ടിപ്പെരിയാറിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാരം നടത്തുന്ന മാംസ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് ഗ്രാമ പഞ്ചായത്ത്

വണ്ടിപ്പെരിയാറിലെ മാംസ വ്യാപാര കേന്ദ്രങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്താത്ത പക്ഷം പരാതിക്കിടയായ മാംസ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് ഗ്രാമ പഞ്ചായത്ത് . ജനകീയ സമിതിയുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
സ്ലോട്ടർ ഹൗസ് നിർമ്മാണം പൂർത്തിയാവുന്നതുവരെ മാംസ വ്യാപാര സ്ഥാപനങ്ങളിൽ അറവ് പാടില്ല എന്നും l ഇതിനായി പ്രത്യേക സ്ഥലം ഇവർ തന്നെ കണ്ടെത്തണമെന്നും വിപരീത നടപടികൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വണ്ടിപ്പെരിയാറിലെ മാംസ വ്യാപാര കേന്ദ്രങ്ങളിൽ നിന്നുമുള്ള അറവ് മാലിന്യങ്ങൾ ചോറ്റുപാറ കൈതോട്ടിലേക്ക് ഒഴുക്കുന്നുവെന്നും വ്യാപാരസ്ഥാപനങ്ങളിൽ വച്ചു തന്നെ അറവ് നടത്തുന്നുവെന്നുമുള്ള ജനകീയ സമിതിയുടെ പരാതിയിൻ മേലാണ് വണ്ടിപ്പെരിയാറിലെ മാംസ വ്യാപാരികളുടെ അടിയന്തിര യോഗം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്തത്.
ഈ വിഷയങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യമാണ് പരാതിക്ക് പിന്നിലെന്നും മാംസവ്യാപാരികൾ യോഗത്തിൽ ആരോപിച്ചു.എന്നാൽ ഇവരുടെ ആരോപണങ്ങൾ പാടെ തള്ളി, നിലവിലെ വ്യാപാര സ്ഥാപനങ്ങളിൽ തന്നെയുള്ള അനധികൃത അറവ് പാടില്ല എന്നും സ്ലോട്ടർ ഹൗസ് നിർമ്മാണ പൂർത്തീകരണം വരെ അറവിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും വ്യാപാരികളോട് യോഗത്തിൽ നിർദ്ദേശിച്ചു.
മാംസം പ്രദർശിപ്പിച്ചു കൊണ്ടുള്ള വ്യാപാരവും, കന്നുകാലികളെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ കെട്ടിയിടുവാൻ പാടില്ലാ എന്നും അറവു മാലിന്യങ്ങൾ കൈതോട്ടിലേക്ക് നിക്ഷേപിക്കുവാൻ പാടില്ല എന്നും പഞ്ചായത്ത് സെക്രട്ടറി കർശന നിർദേശം വ്യാപാരികൾക്ക് നൽകി.നിരവധി കുടിവെള്ള വിതരണ പദ്ധതികൾ ഉള്ള പെരിയാർ നദിയിലെ ജല പരിശോധനയിൽ ജലം ഏറെ മാലിന്യം നിറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നമ്മൾ തന്നെ ഇതിന് പരിഹാരം കാണണമെന്നും യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു.
യോഗത്തിലെ നിർദേശങ്ങൾ പാലിക്കപ്പെടാതെയുള്ള പ്രവർത്തികൾ ശ്രദ്ധയിൽ പെടുന്ന സാഹചര്യമുണ്ടായാൽ മാംസ വ്യാപാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള കർശന നടപടികൾ ഉണ്ടാവുമെന്നും യോഗത്തിൽ അറിയിച്ചു. ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയിൻമേൽ കലക്ടർ നേരിട്ടോ മറ്റു വകുപ്പുകൾ നേരിട്ടോ നടത്തുന്ന പരിശോധനയിൽ പഞ്ചായത്തിനുമേൽ കുറ്റം ആരോപിച്ചിട്ട് കാര്യമില്ലാ എന്നും പഞ്ചായത്തിന്റെ നിർദേശങ്ങൾ പാലിക്കാതെയുള്ള നടപടികളിൽ ലഭിക്കുന്ന ശിക്ഷാവിധികളിൽ വ്യാപാരികൾ ബോധവാന്മാരാകണമെന്നും പഞ്ചായത്ത് മുന്നറിയിപ്പും നൽകി.
മാലിന്യ പ്രശ്നങ്ങളാൽ കരകയറാതിരുന്ന പഞ്ചായത്തിനെ ഇന്ന് ജില്ലയിലെ പഞ്ചായത്തുകളിൽ 5-ാം സ്ഥാനത്ത് എത്തിച്ചത് പഞ്ചായത്തിന്റെ മാലി ന്യമുക്ത പ്രവർത്തനങ്ങളുടെ കാര്യക്ഷമതയാണ്. ഇതിൽ ഏറെ സങ്കീർണ്ണമായ പ്രവർത്തി ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് ഇത്തരമൊരു യോഗം വിളിച്ചു ചേർത്ത തെന്നും ഇതിൽ വണ്ടിപ്പെരിയാറിലെ മാംസ വ്യാപാരികളുടെ സഹകരണ മുണ്ടാവണമെന്നും യോഗത്തിൽ നിർദേശിച്ചു.