കഴിഞ്ഞ 50 വർഷമായി 500 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഇടുക്കി തേക്കിൻതണ്ട്, രാജപുരം പ്രദേശവാസികളെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും കബളിപ്പിച്ചതായി പരാതി

കഴിഞ്ഞ 50 വർഷമായി 500 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഇടുക്കി തേക്കിൻതണ്ട്, രാജപുരം പ്രദേശവാസികളെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും കബളിപ്പിച്ചതായി പരാതി. മൂന്നുവർഷം മുമ്പ് മുരിക്കാശ്ശേരിയിൽ നിന്ന് കീരിത്തോട് വരെ ഉള്ള സഞ്ചാരയോഗ്യമായിരുന്ന റോഡ് 15 കോടി രൂപയുടെ നവീകരണത്തിനായി ടെൻഡർ വിളിച്ചു.
ഇതിന് ശേഷം കോൺട്രാക്ടറും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേർന്ന് നാട്ടുകാരെ വഞ്ചിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഒരു വാഹനം പോലും കടന്നു പോകാൻ ആകാത്ത വിധം ഈ റോഡിനെ തകർത്തു കളഞ്ഞിരിക്കുന്നത്. 2024 മാർച്ചിനു മുമ്പ് പണി തീർക്കുമെന്ന ഉറപ്പിൽ കോൺട്രാക്ടർ കഴിഞ്ഞവർഷം റോഡിൽ പലഭാഗത്തും ആവശ്യമില്ലാതെ കലുങ്കുകൾ പണിത് യാത്ര ദുഷ്കരമാക്കിയിരുന്നു . തുടർന്ന് ജനങ്ങളുടെ നിരന്തരമായ പരാതി ഉയർന്നു.
2025 മാർച്ച് 31നു മുൻപ് റോഡ് പണി തീർക്കുമെന്ന് പറഞ്ഞ് വാഹനങ്ങൾ ഓടിക്കൊണ്ടിരുന്ന ഈ റോഡിന്റെ രണ്ടുവശത്തും ആഴമുള്ള ഓടകൾ തീർത്ത് മിറ്റൽ നിറച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ ഈ മിറ്റൽ മുഴുവൻ റോഡിലേക്ക് നിരന്നൊഴുകി റോഡിന്റെ ഇരുവശവും ആഴമുള്ള ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. ഇപ്പോൾ കോൺട്രാക്ടറെയോ പണി നടത്തുന്നവരെയോ ഉദ്യോഗസ്ഥരെയോ ഈ പ്രദേശത്തുകൂടി കാണുന്നുമില്ല.
രാജപുരം - തേക്കിൻതണ്ട് പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ വെല്ലുവിളിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും യാതൊരു മനസ്സാക്ഷിയും ഇല്ലാതെ പ്രവർത്തിക്കുന്ന കോൺട്രാക്ടർക്കും എതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പള്ളി വികാരി ഫാദർ ബന്നോ പുതിയപറമ്പിൽ അറിയിച്ചു.