കട്ടപ്പന നഗരസഭയുടെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൗൺസിലർമാർ

കട്ടപ്പന നഗരസഭയുടെ ബഡ്ജറ്റ് മുൻ വർഷങ്ങളിൽ നടന്ന ബജറ്റുകളുടെ ആവർത്തനമാണ്. എല്ലാവർഷവും പരിഗണിക്കുന്ന വിഷയങ്ങൾ തന്നെയാണ് ഇക്കൊല്ലവും ബജറ്റിൽ ഉള്ളത്. ഗ്രാമീണ റോഡുകൾക്കോ കുടിവെള്ള പദ്ധതികൾക്കോ യാതൊരുവിധ പരിഗണനയുമില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് കട്ടപ്പനയ്ക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് എൽഡിഎഫ് കൗൺസിലർ ഷാജി കൂത്തോടിയിൽ പറഞ്ഞു.
ടൗൺഹാൾ ഉൾപ്പെടെയുള്ളവ പുതുക്കിപ്പണിയാതെ അവ വർഷങ്ങളായി ലക്ഷങ്ങൾ ചിലവഴിച്ച് മെയിന്റനൻസ് നടത്തുക മാത്രമാണ് ചെയ്യുന്നത്. ടൂറിസം രംഗത്തിനടക്കം യാതൊരുവിധ പരിഗണനയും നൽകിയില്ലെന്ന് കൗൺസിലർ സുധർമ മോഹനൻ പറയുന്നു. കല്ലുകുന്ന് നിവാസികളോട് തീർത്തും അവഗണനയാണ് കാണിച്ചതെന്ന് ധന്യ അനിൽ പറഞ്ഞു. അതേ സമയം മരുന്ന് വിതരണം അടക്കമുള്ള തുടർച്ചയായി ഫണ്ടുകൾ അനുവദിക്കേണ്ട പദ്ധതികൾക്ക് തുക വകയിരുത്തിയിരിക്കുന്നത് കണ്ടിട്ടാണ് പ്രതിപക്ഷം ആവർത്തനം എന്ന് ആരോപിക്കുന്നത് എന്ന് വൈസ് ചെയർമാന്റെ മറുപടി .
എല്ലാ വാർഡുകൾക്കും ആവശ്യമായ തുക നീക്കിവെച്ചിട്ടുണ്ട് . കഥയറിയാതെ ആട്ടം കാണുന്നവരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നും വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു. ബജറ്റിൽ മലയാളം ഭാഷയെ മാറ്റിനിർത്തിയത് ഉൾപ്പെടെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. സെക്രട്ടറിക്ക് നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ചർച്ചക്കിടെ യോഗം ബഹിഷ്കരിച്ചുകൊണ്ട് എൽഡിഎഫ് കൗൺസിലന്മാർ ഇറങ്ങിപ്പോയത് ഭരണപക്ഷത്തും വലിയ ചർച്ചയായി.