ഇടുക്കിയിൽ സഹോദരനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തി;ശിക്ഷാവിധി ഇന്ന്

സഹോദരൻ അരുണിനെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അടിമാലി ആനവിരട്ടി ചുട്ടിശ്ശേരിൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന അൻവിൻ പോൾ കുറ്റക്കാരനെന്ന് വിധിച്ച് കോടതി. തൊടുപുഴ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ സീതയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.2016 ആഗസ്റ്റ് 28 നാണ് കേസിനാസ്പദമായ സംഭവം.
മരിച്ച അരുണും ഇളയസഹോദരൻ അൻവിനും മദ്യപാനികളും പരസ്പരം കലഹത്തിൽ കഴിഞ്ഞുവന്നിരുന്നവരുമാണ്. സംഭവദിവസം സമീപത്ത് ഒരു കല്യാണവീട്ടിൽ നിന്ന് മദ്യപിച്ചുവീട്ടിലെത്തിയ അരുൺ അൻവിനുമായി വഴക്കുണ്ടാവുകയും അതിലുണ്ടായ വിരോധം കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു.മരിച്ച അരുണും അൻവിനുമല്ലാതെ ഇരുവരുടെയും പിതാവ് പൗലോസ് മാതാവ് ലിസി എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.
സമീപത്ത് താമസക്കാരായ ലിസിയുടെ സഹോദരൻ ഷാജി ഭാര്യ റീന എന്നിവരായിരുന്നു മറ്റ് പ്രധാനസാക്ഷികൾ.കേസിന്റെ വിസ്താരമധ്യേ പിതാവ് പൗലോസും മാതൃസഹോദരൻ ഷാജിയും മരിച്ചു. മാതാവ് ലിസ്സിയും സഹോദരഭാര്യയും കൂറുമാറുകയും പിതാവ് പൗലോസുമായുണ്ടായ പ്രശ്നത്തിലാണ് അരുൺ കൊല്ലപ്പെട്ടത് എന്ന് നിലപാടെടുത്തതും പ്രോസിക്യൂഷന് തലവേദന സൃഷ്ടിച്ചിരുന്നു.
എന്നാൽ മറ്റ് സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂറുമാറിയസാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അരുണിനെ ചികിത്സിച്ച ഡോക്ടർ, സംഭവസ്ഥലത്ത് വിവരമറിഞ്ഞെത്തിയ സമീപവാസികൾ മുതലായവരുടെ മൊഴികൾ കേസിൽ നിർണായകമായി. അടിമാലി സി ഐ മാരായിരുന്ന സാം ജോസ്, ടി എ യൂനസ്, പി കെ സാബു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.
പ്രൊസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് അഭിലാഷ് ഹാജരായി.ലഹരി ഉപയോഗം കുടുംബങ്ങളെ തകർക്കുന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ കേസ്. ലഹരി ഉപയോഗിക്കുന്നവർ മാത്രമല്ല അവർക്ക് പ്രിയപ്പെട്ടവരും സമൂഹമൊന്നാകെയും അതിന്റെ തിപ്തഫലങ്ങൾ അനുഭവിക്കാൻ ഇടവരുമ്പോൾ ഇത്തരം കേസുകളും അവരുടെ കുടുംബത്തിന്റെ ജീവിതാനുഭവങ്ങളും സമൂഹത്തിന് തിരുത്തിചിന്തിക്കാൻ കാരണമാവട്ടെ എന്ന് പ്രോസീക്യൂട്ടർ വി എസ് അഭിലാഷ് അഭിപ്രായപ്പെട്ടു.