ശക്തമായ വേനൽ ചൂടിൽ ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ കത്തിപ്പടർന്ന് കാട്ടുതീ
പകൽ സമയത്ത് ശക്തമായ വേനൽ ചൂടിൽ ഹൈറേഞ്ചിലെ വനവുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളിലും കുന്നിൻ മുകളിലും തോട്ടം മേഖലകളിലും അടക്കം കാട്ടുതീ പടരുന്ന സാഹചര്യമാണ്. കൂടാതെ പാഴ്വസ്തുക്കൾ നിർമ്മാർജനം ചെയ്യാൻ തീ കത്തിക്കുന്നതും കാട്ടു തീ പടരാൻ കരണമാകുന്നുണ്ട് . വേനലിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ നിരവധി മേഖലകളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
പലപ്പോഴും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതക്കുറവ് കാട്ടുതീ പടർന്നു പിടിക്കാൻ കാരണമാകുന്നുണ്ട്. പ്രധാനമായും പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നതും, അലക്ഷ്യമായി ചപ്പ് ചവറുകൾ കത്തിക്കുന്നതും കാട്ടുതീ പടരുന്നതിലേക്ക് നയിക്കുന്നു. ഇതോടൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന ബീഡി കുറ്റികൾ പോലും വലിയ കാട്ടുതീ ഉണ്ടാക്കുന്നതിലേക്ക് നയിക്കും. ജില്ലയിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാലും തീ പടർന്നു പിടിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്.
ഇതോടൊപ്പമാണ് കച്ചിത്തുറുകളിൽ നിന്നും പടരുന്ന അഗ്നിബാധ . കൂട്ടിയിട്ടിരിക്കുന്ന കച്ചിത്തുറു ഈർപ്പം അടിക്കാനുള്ള സാധ്യത ഉണ്ടായാൽ കച്ചിത്തുറുവിനുള്ളിൽ രാസപ്രവർത്തനം നടക്കുകയും ഇത് തീ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യും. പലപ്പോഴും കാട്ടുതീ ഉണ്ടാകുമ്പോൾ പൊതുജനങ്ങൾ ജാഗ്രതയോടെയുള്ള ഇടപെടലും നടത്തേണ്ടതുണ്ട്. കൃഷിസ്ഥലങ്ങളിലും ജനവാസ മേഖലകളിലേക്കും പടർന്നു പിടിക്കുന്ന കാട്ടുതീയുടെ അപകട ഭീഷണി കുറവാണെങ്കിൽ സുരക്ഷയോടെ ഇലയോട് കൂടിയുള്ള പച്ച മരച്ചില്ലകൾ ഉപയോഗിച്ചുകൊണ്ട് കാട്ടുതീ കെടുത്താനാവും.
കൂടാതെ മുൻകരുതലെന്നോണം കൃഷിയിടങ്ങളിൽ ഫയർലൈൻ തെളിക്കുകയും തീ കത്തുന്നതിന് കാരണമാകുന്ന വസ്തുക്കൾ നീക്കം ചെയ്യുകയും വേണം . അതേസമയം ഏത് അത്യാവശ്യഘട്ടങ്ങളിലും കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ ടീം സജ്ജമാണെന്നും സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ പോൾ ഷാജി ആന്റണി പറഞ്ഞു. കഴിഞ്ഞ വേനൽ ചൂടിൽ 130 ഓളം കോളുകളാണ് കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ എത്തിയത്. ഇക്കൊല്ലവും അത്രമാത്രം കേസുകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും പൊതുജനങ്ങൾ വേനൽക്കാലത്ത് പരമാവധി മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കണം. പഞ്ചായത്ത് തലങ്ങളിലും മുനിസിപ്പാലിറ്റി തലങ്ങളിലുമുള്ള എംസിഎഫുകളിൽ സുരക്ഷ ക്രമീകരണങ്ങൾ അധികാരികൾ ഉറപ്പാക്കേണ്ടതുണ്ട്. തീപിടുത്തോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ 101 എന്ന നമ്പറിൽ ഉടൻതന്നെ ബന്ധപ്പെടണം. കട്ടപ്പന സ്റ്റേഷൻ പരിധിയിലെ വലിയ മേഖലകളിൽ പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് തന്നെ മികച്ച സേവനം ഉറപ്പാക്കും എന്നും ഫയർ ആൻഡ് റെസ്ക്യൂ അധികാരികൾ അറിയിച്ചു.










