കാൽവരി മൗണ്ട് സെന്റ് ജോർജ് ദേവാലയത്തിൽ പീഡാസഹന അനുഭവത്തിന്റെ വഴിയായ വിയാ ഡോളാ റോസ എന്ന ശില്പാവിഷ്കാരം ഒരുങ്ങി

ലാറ്റിൻ ഭാഷയിൽ ദുഃഖത്തിന്റെ വഴി എന്നർത്ഥമുള്ള വിയാ ഡോള റോസ എന്ന ആത്മീയ പാതയാണ് കാൽവരി മൗണ്ട് സെന്റ് ജോർജ് ദേവാലയത്തിൽ നിർമ്മിച്ചിരിക്കുന്നത്. ആന്റോണിയ കോട്ടയിൽ നിന്ന് ആരംഭിച്ച് ചർച്ച ഓഫ് ഹോളി സെപൽച്ചറിൽ അവസാനിക്കുന്ന വിയാ ഡോളാ റോസ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ വഴികളാണ്. ഇതേ ആശയത്തോടെയുള്ള ശില്പാവിഷ്കാരമാണ് ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.
ക്രിസ്തുവിന്റെ പീഡാസഹനം മുതൽ രണ്ടാം ആഗമനം വരെ കോർത്തിണിക്കിയ ശില്പാവിഷ്കാരമാണിത്.ക്രൈസ്തവ വിശ്വാസത്തിന്റെ ചരിത്രം വിളിച്ചോതുന്നതിനൊപ്പം പാതയിലെ ഓരോ ശില്പങ്ങളും ജീവനറ്റ രീതിയിൽ നിർമ്മിച്ച് കലാമൂല്യങ്ങളും ദൃശ്യാവിഷ്കരിച്ചിരിക്കുന്നു .
പീഡാ സഹനത്തിൽ നിന്നും ആരംഭിക്കുന്ന പാത മനുഷ്യ ജീവിതത്തിന്റെ ദുഃഖങ്ങളെയും ചേർത്തുപിടിക്കുന്നു. ഓരോ വിശ്വാസിയും ഇതുവഴി കടന്നു പോകുമ്പോൾ യേശു ക്രിസ്തുവിന്റെ പീഡാ സഹനത്തോടൊപ്പം ജീവിതത്തിന്റെ കഷ്ടതകൾ ചേർത്തുവയ്ക്കാം. തുടർന്ന് രണ്ടാം ആഗമനത്തിൽ എത്തുമ്പോൾ മനുഷ്യ ദുഃഖങ്ങളുടെ ഭാരങ്ങളും ദൈവസന്നിധിയിൽ ഇറക്കിവെച്ച് വിടുതൽ പ്രാപിക്കാം എന്നത് വിയാ ഡോള റോസ നൽകുന്ന വിശ്വാസമാണ് .
ഇക്കോ ടൂറിസം മേഖലയായി ശ്രദ്ധയാകർഷിക്കുന്ന കാൽവരി മൗണ്ടിന് ഇതൊരു ചരിത്ര സംഭവമാകുമെന്ന് പറയുന്നു. സ്വപ്നസാക്ഷാത്കാരമായ വിയാ ഡോളറോസ ജനുവരി 30 തിന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നതിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച് വിശ്വാസ സമൂഹത്തിന് സമർപ്പിക്കും. 480 ദിവസം കൊണ്ടാണ് വിയാ ഡോള റോസയുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചത് .
ജിനു കെ പി ഉപ്പുതോടാണ് ശില്പി. സിമന്റ് മാത്രം ഉപയോഗിച്ചുകൊണ്ട് 110 അടി നീളത്തിലും 36 അടി ഉയരത്തിലും ആണ് വിയാ ഡോളറോസയുടെ നിർമ്മാണം. എന്റെ പിന്നാലെ വരുവിൻ എന്ന ക്രിസ്തുയേശുവിന്റെ വചനങ്ങൾ സന്ദേശം ആക്കികൊണ്ട് ഭാരങ്ങൾ ഇറക്കി വെക്കാനായി ക്രൈസ്തവർക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും സൗജന്യ അവസരമാണ് വിയാ ഡോളറോസ ഒരുക്കുന്നത്.