വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്രയ്ക്ക് ഫെബ്രുവരി 1ന് കട്ടപ്പനയിൽ സ്വീകരണം

വനങ്ങളിൽ ക്രമാതീതമായി എണ്ണം പെരുകി വരുന്ന കാട്ടു മൃഗങ്ങളെ തീറ്റിപ്പോറ്റാൻ വനാതിർത്തിയിൽ ജീവിക്കുന്ന മനുഷ്യൻ്റെ ജീവനും ശരീരവും സ്വത്തും ബലിയായി നൽകണമെന്ന് പറയുന്നത് തികച്ചും കാടത്തമാണ്.വനത്തിന് ഉൾക്കൊള്ളാൻ കഴിയാതെ പെറ്റു പെരുകുന്ന കാട്ടു മൃഗങ്ങളെ ഒരു നിശ്ചിതകാലത്ത് നിയന്ത്രിത വേട്ടയിലൂടെ നിയന്ത്രിക്കാൻ കഴിയണം. മനുഷ്യജീവന് ഭീക്ഷണി ഉയർത്തുന്ന ഏത് കാട്ടുമൃഗത്തെയും വെടിവയ്ക്കുവാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകുവാൻ മുഖ്യമന്ത്രി തയ്യാറാവണം.
കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന കാട്ടു മൃഗങ്ങളെ ക്ഷുദ്ര ജീവികളായി കണക്കാക്കി അവയെ വെടിവെച്ചു കൊല്ലുവാൻ കൃഷിക്കാർക്ക് അനുവാദം നൽകണം. മനുഷ്യനെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുകയും കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനുഷ്യജീവൻ്റെ വില മനസിലാക്കുവാൻ തയ്യാറാകണം.
മാനന്തവാടിയിലെ രാധയും. കുട്ടമ്പുഴയിലെ എൽദോസും. മുള്ളരിങ്ങാട്ട് അമർ ഇലാഹിയും കാട്ടുമൃഗങ്ങളാൽ എത്രയോ ക്രൂരമായ നിലയിലാണ് കൊല്ലപ്പെട്ടത്. ആ കുടുംബങ്ങൾക്ക് ഉണ്ടായിരിക്കുന്ന തിരാവേദനക്ക് ആശ്വാസം നൽകാൻ ആർക്ക് കഴിയില്ല.ജീവൻ പണയപ്പെടുത്തിയാണ് മലയോരമേഖലയിൽ ജനങ്ങൾ താമസിക്കുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് വന്യ ജീവി സംഘർഷ ബാധിത പ്രദേശങ്ങളിൽ ജീവിക്കുന്നത്.
വന്യമൃഗങ്ങളെ ജനങ്ങളെ ഉപദ്രവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വനംവകുപ്പിന്റെ നിലപാട് തിരുത്താൻ തയ്യാറാകണം. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 30% വനമായിരിക്കെ കൃഷിയിടങ്ങൾ ബലമായി പിടിച്ചെടുത്ത് വനം ആക്കുന്ന സർക്കാർ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല.ഇടുക്കി ജില്ലയിൽ വന വിസ്തൃതി കൂട്ടുന്നത് എന്തിനാണെന്ന് ഗവൺമെന്റ് വ്യക്തമാക്കണം എന്നും നേതാക്കൾ പറഞ്ഞു.
ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കുന്നതിനു വേണ്ടി ഗവൺമെൻ്റ് നടത്തുന്ന എല്ലാ നീക്കങ്ങളെയും യുഡിഎഫ് എതിർക്കും. വനാതിർത്തിയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ഗവൺമെന്റ് പരാജയപ്പെട്ടാൽ അവരെ സംരക്ഷിക്കാൻ ഐക്യ ജനാധിപത്യം മുന്നണി ഒറ്റക്കെട്ടായി അവരോടൊപ്പം ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇടുക്കിയിലെ രൂക്ഷമായിരിക്കുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനു ആവശ്യമായ നടപടികളെടുക്കുവാൻ സർക്കാർ തയ്യാറാകണം. ഫെബ്രുവരി 1 നു ജില്ലയിൽ പ്രവേശിക്കുന്ന മലയോര സമര യാത്രയ്ക്ക് അടിമാലി, കട്ടപ്പന, കുമിളി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. പത്രസമ്മേളനത്തിൽ അഡ്വ. കെ ജെ ബെന്നി അഡ്വ. തോമസ് പെരുമന എന്നിവർ പങ്കെടുത്തു.