കുമളി ചോറ്റുപാറയിൽ പണവും സ്വർണവും മോഷ്ടിച്ച ആൾ പോലീസ് പിടിയിൽ
കുമളി ചോറ്റുപറയിൽ ശരണ്യഭവനിൽ രവി പശുപതി ദമ്പതികളുടെ മകന്റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന ഏഴര പവൻ സ്വർണവും, ഒരു ലക്ഷം രൂപയും മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. കുമളി മുരിക്കടി ക്ഷേത്ര ഉത്സവത്തിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് മൂന്നു പവൻ സ്വർണവും 27000 രൂപയും പോലീസ് കണ്ടെടുത്തു.
പിന്നീട് വണ്ടിപ്പെരിയാർ ഗോൾഡ് മാർക്കറ്റിലെ സ്വർണ്ണ പണയ വായ്പാ സ്ഥാപനങ്ങളിൽ പണയം വെച്ചിട്ടുള്ള സ്വർണ്ണം കണ്ടെടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.മഹേന്ദ്രൻ തന്നെയാണ് കഴിഞ്ഞ ആറുമാസം മുൻപ് പശുമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസറുടെ കോട്ടേഴ്സ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇതുകൂടാതെ മറ്റ് രണ്ടു കേസുകളിലായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ മൂന്ന് മോഷണ കേസുകളാണ് ഇയാളുടെ പേരിൽ ഉള്ളത്.
വീടുകളിൽ വെള്ളം കുടിക്കാൻ എന്ന വ്യാജേനെ കയറുകയും തുടർന്ന് ആ വീട്ടിൽ മോഷണം നടത്തുകയുമാണ് പ്രതിയുടെ മോഷണ ശൈലി. തൊണ്ടിമുതൽ മുഴുവനും കസ്റ്റഡിയിലെടുത്ത് മഹേന്ദ്രനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുമളി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കെ എസ്,സബ് ഇൻസ്പെക്ടർമാരായ ജെഫി ജോർജ്,അനന്തു, സിപിഓ മാരായ മാരിയപ്പൻ, ശ്രീനാഥ് എന്നിവർക്ക് പുറമേ സ്പെഷ്യൽ സ്കോഡ് ഉദ്യോഗസ്ഥരായ സുബൈർ,ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.